‘വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുന്നു’, കേരളാ സ്റ്റോറിക്ക് ദേശീയ പുരസ്‌കാരം നല്‍കിയതിൽ കടുത്ത പ്രതിഷേധം വ്യക്തമാക്കി മുഖ്യമന്ത്രി

‘വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുന്നു’, കേരളാ സ്റ്റോറിക്ക് ദേശീയ പുരസ്‌കാരം നല്‍കിയതിൽ കടുത്ത പ്രതിഷേധം വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: എഴുപത്തിയൊന്നാം ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ‘കേരളാ സ്റ്റോറി’ക്ക് പുരസ്‌കാരം ലഭിച്ചതിൽ കടുത്ത പ്രതിഷേധം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും നുണകളാല്‍ പടുത്ത കേരള സ്റ്റോറി എന്ന സിനിമയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നല്‍കിയത് അവഹേളനമണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാര്‍ അജണ്ടയാണ് ഇതിലൂടെ അവര്‍ നടപ്പാക്കുന്നതെന്നും ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കിൽ വ്യക്തമാക്കി. മലയാളത്തിൽ നിന്ന് പുരസ്‌കാരം നേടിയവരെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

എഴുപത്തിയൊന്നാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടമാണ് മലയാള സിനിമ കരസ്ഥമാക്കിയത്. തങ്ങളുടെ അതുല്യ പ്രതിഭയാൽ മലയാള സിനിമയെ സമ്പന്നമാക്കിയ ഉർവശിയും വിജയരാഘവനും മികച്ച സഹനടിക്കും സഹനടനുമുള്ള പുരസ്കാരങ്ങൾ നേടിയത് ഈ നിമിഷത്തിൻ്റെ തിളക്കം കൂട്ടുന്നു. കൂടുതൽ മികവുറ്റ സിനിമകളുമായി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാൻ ഈ അവാർഡുകൾ മലയാള സിനിമയ്ക്ക് പ്രചോദനം പകരട്ടെ എന്ന് ആശംസിക്കുന്നു. എന്നാൽ കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് അവാർഡ് ജൂറി അവഹേളിച്ചിരിക്കുന്നത്. വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ അവർ നടപ്പാക്കുന്നത്. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയർത്തണം. കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം.

Share Email
LATEST
Top