തിരുവനന്തപുരം : ലൈംഗിക വിവാദത്തില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കാന്‍ നിര്‍ദേശിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും സസ്‌പെന്‍ഷനില്‍ ഒതുക്കിയാണ് നേതൃത്വത്തിന്റെ നടപടി. പതെരഞ്ഞെടുപ്പ് ഭീതിയാണ് രാജിയെന്ന കടുത്ത തീരുമാനത്തിൽ നിന്നുള്ള പിന്മാറ്റത്തിന്റെ കാരണമെന്നാണ് വ്യക്തമാകുന്നത്.
ഇതോടെ രാഹുലിന് എംഎൽഎ സ്ഥാനം നഷ്ടമാകില്ല. എന്നാൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കാൻ സാധ്യതയില്ല. അവധിയെടുക്കാൻ നിർദ്ദേശിച്ചേക്കുമെന്നും പാര്‍ട്ടി വൃത്തങ്ങളിൽ നിന്നും സൂചനയുണ്ട്. സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണം പുറത്തു വന്നതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചിരുന്നു. എന്നാൽ എം.എൽ.എ. സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം രാജിവെച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിക്ക് തിരിച്ചടിയായേക്കാമെന്നും കോൺഗ്രസ് നേതൃത്വം ഭയപ്പെടുന്നു. പാലക്കാട് സീറ്റിൽ ബി.ജെ.പി.ക്ക് നേട്ടമുണ്ടാക്കാൻ ഇത് അവസരമൊരുക്കിയേക്കുമെന്നും പാർട്ടി വിലയിരുത്തുന്നു.
അതേസമയം, രാഹുലിനെതിരെ ലൈംഗികാരോപണങ്ങളും ഫോൺ സംഭാഷണങ്ങളും പുറത്തുവന്ന സാഹചര്യത്തിൽ അദ്ദേഹം എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. രാഹുലിന്റെ രാജി ധാർമ്മിക ഉത്തരവാദിത്തമാണെന്ന് ആയിരിന്നു വാദം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കേസിൽ നിയമപരമായി മുന്നോട്ട് പോകാനും നിരപരാധിത്വം തെളിയിക്കാനുമാണ് രാഹുലിന്റെ തീരുമാനം.