കോഴിക്കോട്: നൂറനാട് ബാലപീഡനക്കേസിൽ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ. അൻസാറും രണ്ടാനമ്മ ഷെബീനയുമാണ് അറസ്റ്റിലായത്. നാലാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ചുവെന്ന കേസിലാണ് ഇവർ കസ്റ്റഡിയിലായത്. കുട്ടി ഇപ്പോൾ മുത്തശ്ശിയുടെ സംരക്ഷണയിലാണ്.
കുട്ടിയുടെ വിദ്യാഭ്യാസച്ചെലവുകൾ സ്കൂൾ അധികൃതർ ഏറ്റെടുത്തു. ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കുമെന്നും ആവശ്യമെങ്കിൽ കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുമെന്നും അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കുട്ടിയെ സന്ദർശിക്കും. കേരളത്തിൽ രണ്ടാനച്ഛനും രണ്ടാനമ്മയുമുള്ള കുട്ടികളെ സംബന്ധിച്ച് സർവേ നടത്തുമെന്ന് മന്ത്രി പറഞ്ഞു. റിപ്പോർട്ട് ചെയ്യപ്പെടുന്ന പീഡനക്കേസുകളുടെ എണ്ണം വർധിച്ചതിനാലാണ് ഇങ്ങനെയൊരു സർവേ നടത്താൻ തീരുമാനിച്ചത്. കുട്ടികളുടെ സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് അധ്യാപകരോട് അദ്ദേഹം ആവശ്യപ്പെട്ടു.