തിരുവനന്തപുരം: ശബരിമലയിൽ ആഗോള അയ്യപ്പസംഗമം നടത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ. സെപ്റ്റംബർ 16-നും 21-നും ഇടയിലായിരിക്കും സംഗമം നടക്കുക. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരെ ഒരു വേദിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും, സംഗമത്തിനെത്തുന്നവർക്ക് ദർശനസൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിനകത്തും പുറത്തുനിന്നുമുള്ള സംഘടനകളെയായിരിക്കും ക്ഷണിക്കുക. സംഗമത്തിൽ 3,000 പ്രതിനിധികൾ പങ്കെടുക്കും. സർക്കാരും ദേവസ്വം ബോർഡുമാണ് പരിപാടിയുടെ സംഘാടകർ. ശബരിമലയുടെ പ്രാധാന്യം ലോകമെമ്പാടും എത്തിക്കുകയാണ് ആഗോള അയ്യപ്പസംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വാസവൻ പറഞ്ഞു.
കഴിഞ്ഞ മണ്ഡല-മകരവിളക്ക് ഉത്സവം പരാതിരഹിതമായി നടപ്പാക്കിയതായും മന്ത്രി പറഞ്ഞു. ഇക്കുറി ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. മൂന്ന് ഘട്ടങ്ങളിലായി ശബരിമലയുടെ വികസനം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Global Ayyappa Sangamam in Sabarimala