ഡൽഹി: ഇന്ന് വിഭജന ഭീതി ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആഹ്വാനം ചെയ്തു. 1947-ൽ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ ജീവൻ നഷ്ടമായവരെയും സ്വന്തം രാജ്യത്തുനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെയും അനുസ്മരിക്കുന്നതിനായാണ് 2021-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ദിനം പ്രഖ്യാപിച്ചത്. എന്നാൽ, ഈ ദിനാചരണത്തിനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായ എതിർപ്പുയരുന്നുണ്ട്.
കേരളത്തിലും ഈ ദിനാചരണത്തെച്ചൊല്ലി ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ ഭിന്നത രൂക്ഷമാണ്. ഇന്ന് ക്യാമ്പസുകളിൽ പരിപാടികൾ നടത്തണമെന്ന് ഓർമ്മിപ്പിച്ച് ഗവർണർ സർവ്വകലാശാല വൈസ് ചാൻസലർമാർക്ക് കത്തയച്ചു. എന്നാൽ, ഒരു പരിപാടിയും നടത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ എതിർപ്പ് അറിയിച്ചു. ഗവർണറുമായി അടുപ്പമുള്ള വിസിമാർ നിർദ്ദേശം കൈമാറിയെങ്കിലും, സർവ്വകലാശാലകളിൽ എസ്എഫ്ഐയും കെഎസ്യുവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
നാളത്തെ സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യതലസ്ഥാനമായ ഡൽഹിയിൽ അതീവ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷാ പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്.