റായ്പൂർ: ഛത്തീസ്ഗഡിലെ ആദിവാസി ഗോത്ര മേഖലകളിൽ ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവേശനം വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനയായ സനാതൻ സമാജ് രംഗത്ത്. ഇക്കാര്യം ചൂണ്ടികാട്ടി സനാതൻ സമാജ് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. മതപരിവർത്തന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ആദിവാസി മേഖലകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന പള്ളികൾ പൊളിക്കണമെന്നും ക്രിസ്ത്യാനികൾക്ക് ശ്മശാനങ്ങൾ നിർമിക്കാൻ അനുമതി നിഷേധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
അടുത്തിടെ മതപരിവർത്തന മനുഷ്യക്കടത്ത് ആരോപണങ്ങളിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകൾക്കും കടുത്ത ശിക്ഷ നൽകണമെന്നും സനാതൻ സമാജിന്റെ നിവേദനത്തിൽ ആവശ്യമുണ്ട്. ഈ ആവശ്യങ്ങൾ ഛത്തീസ്ഗഡിൽ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സനാതൻ സമാജിന്റെ നിവേദനം നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതായും മതസ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്നും വിമർശനവും ഉയർന്നിട്ടുണ്ട്.