പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തുന്ന പുതിയ ഓഡിയോ സന്ദേശം പുറത്ത്. ഗർഭഛിദ്രത്തിന് വിസമ്മതിച്ച യുവതിയെ ഭീഷണിപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്യുന്ന ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. “നിന്നെ കൊല്ലാൻ എത്ര സെക്കൻഡ് വേണമെന്ന് അറിയാമോ?” എന്നടക്കം രാഹുൽ ചോദിക്കുന്നതാണ് ഓഡിയോയിലുള്ളത്. എത്ര നിര്‍ബന്ധിച്ചിട്ടും യുവതി ഗര്‍ഭഛിദ്രത്തിന് തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു ഭീഷണി. രാഹുല്‍ യുവതിയെ അസഭ്യം പറയുന്നതും ഫോണ്‍ സംഭാഷണത്തിൽ വ്യക്തമാകുന്നുണ്ട്. രാഹുലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിൽ ഒരു യുവതിയുമായുള്ള സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളതെന്നാണ് വ്യക്തമാകുന്നത്. എന്നാൽ ഇതുവരെ രാഹുലോ എം എൽ എയുടെ ഓഫീസോ ഈ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല.
ഓഡിയോയിൽ പറയുന്നതിങ്ങനെ
രാഹുല്‍ : എന്റെ ടെമ്പര്‍ തെറ്റുന്നു. അതിന്റെ പ്രത്യാഘാതത്തെക്കുറിച്ചൊന്നും തീരെ ബോധ്യമില്ല തനിക്ക്. ഒരു ബോധ്യവുമില്ല തനിക്ക്.
യുവതി : തന്റെ ടെമ്പര്‍ തെറ്റുമ്പോള്‍ തനിക്ക് എന്തെങ്കിലുമൊക്കെ വിളിച്ചുപറയാന്‍ പറ്റുന്ന ഒരുവസ്തുവല്ല ഞാന്‍. കേട്ടോ.. താന്‍ എന്റെ ടെമ്പര്‍ തെറ്റിച്ചതാണ് ഇപ്പോള്‍. വളരെ സമാധാനപരമായിട്ടാണ് തന്നോട് സംസാരിച്ചിട്ടുള്ളത്. ഈ നിമിഷംവരെ. ഞാന്‍ തന്നെ ഒരുചീത്തയും വിളിച്ചിട്ടില്ല. മോശമായിട്ട് ഒരുവാക്കും ഞാന്‍ തന്നെ വിളിച്ചിട്ടില്ല. പത്തുവട്ടം അത് വിളിക്കാനുള്ള അവസരമുണ്ട്, പക്ഷേ, ഞാന്‍ അത് വിളിക്കുന്നില്ല.
രാഹുല്‍ : തന്റെ പ്രവൃത്തിപോലെ ഇരിക്കും.
യുവതി : എന്റെ പ്രവൃത്തി എന്ന് പറഞ്ഞാല്‍, പോട്ടെ. ഒരു പെണ്ണാണല്ലോ. ഇതാണോ തന്റെ ആദര്‍ശം. നല്ല ആദര്‍ശമാണോ ഇതൊക്കെ. ലൈഫില്‍ കൊണ്ടുവാടോ ആദര്‍ശം. ഞാന്‍ അതിനോട് ഒരിക്കലും ഒരു തെറ്റ് ചെയ്യില്ല. താന്‍ ചെയ്യുന്ന തെറ്റ് ഞാന്‍ ചെയ്യില്ല.
രാഹുല്‍ : എടോ താന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പറയ്.
യുവതി : ഞാന്‍ അത് മാനേജ് ചെയ്‌തോളാമെന്ന് പറഞ്ഞില്ലേ. താനെന്തിനാണ് പിന്നെ…
രാഹുല്‍ : എനിക്ക് ഒരു സമാധാനം ലഭിക്കുമോ. എടോ അതുണ്ടായതിന് ശേഷം…
യുവതി : അതുണ്ടായതിന് ശേഷം എനിക്ക് ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ.
രാഹുല്‍ : അല്ല താന്‍ എന്തുചെയ്യും താന്‍. താന്‍ എന്താണ് ചെയ്യാന്‍പോകുന്നത്. എന്തെന്ന് പറഞ്ഞ് കൊണ്ടുവരും.
യുവതി : ഞാന്‍ കൊണ്ടുവരത്തില്ല. അതിവിടെ സേഫാണ്. അതിനെ കൊണ്ടുവന്നാല്‍ താന്‍ കൊന്നുകളയുമെന്ന് എനിക്കറിയാം.
രാഹുല്‍ : താന്‍ എന്താടോ സിനിമ കാണുവാണോ ഇത്
യുവതി : ഇത്രയും കണ്ടുകൊണ്ടിരുന്നതെല്ലാം സിനിമയായിരുന്നല്ലോ. ബാക്കിയുള്ളവരുടെ ഇമോഷന്‍സൊന്നും…, താന്‍ അത്രയും വലിയ ഒരു പ്രാക്ടിക്കലായ ഒരു ആള്. സമ്മതിച്ചു. ബാക്കിയുള്ള സ്ത്രീകളുടെ മനസ്സോ അവരുടെ ഇമോഷന്‍സോ അവര്‍ എന്താണ് ചിന്തിക്കുന്നത്, അവര്‍ക്ക് എന്ത് ബോണ്ടിങ്ങാണ് ഇങ്ങനെയൊരു സംഭവം വരുമ്പോള്‍ ഉണ്ടാകുന്നത്, ഇതൊന്നും തനിക്കറിയേണ്ട. തനിക്ക് തന്റെ ഫ്യൂച്ചര്‍, തന്റെ ജീവിതം. എല്ലാം തന്റെ കാര്യം. അത് മാത്രം. ഞാന്‍ എന്റെ നാട്ടില്‍ നില്‍ക്കാന്‍ പറ്റാഞ്ഞിട്ട് വേറൊരു സ്ഥലത്തുപോയി നില്‍ക്കുന്ന കാര്യമാണ് പറയുന്നത്.
രാഹുല്‍ : തന്റെ ഇമോഷന്റെ കാര്യമാണോ താന്‍ ഈ പറയുന്നത്.
യുവതി : ഉറപ്പായിട്ടും. ഞാന്‍ ഒരുകാര്യം പറയട്ടെ. എന്നെക്കാളും ഇംപോര്‍ട്ടന്‍സ് ഞാന്‍ എന്റെ ലൈഫില്‍ വരുന്ന ഒരു കുഞ്ഞിന് കൊടുക്കുന്നുണ്ട്. അത് എന്റെ സ്‌നേഹമാണ്. തന്റെ പോലത്തെ സ്‌നേഹമല്ല.
രാഹുല്‍ : അത് കഴിഞ്ഞിട്ട് ആ കുഞ്ഞ് എങ്ങനെയാ വളരുന്നത്.
യുവതി : അത് ഞാന്‍ നോക്കിക്കോളാം. എനിക്ക് നല്ല അന്തസ്സായി വളര്‍ത്താന്‍ പറ്റും. തന്റെ ഒരുസഹായവും അതിന് ആവശ്യമില്ല.
രാഹുല്‍ : അത് എങ്ങനെ വളരുമെന്നാ ഈ പറയുന്നത്. എന്തൊക്കെയാ താന്‍ പറയുന്നത്. എന്തൊക്കെ ഭ്രാന്താ ഈ കാണിക്കുന്നേ.
യുവതി : ഭ്രാന്ത് ഉണ്ടാക്കി തന്നിട്ട് ഇനിയിപ്പോ ഞാന്‍ എന്ത് ഭ്രാന്ത് കാണിക്കുന്നെന്നോ.
രാഹുല്‍ : എടോ നമ്മള്‍ ഇങ്ങനെയാണോ പ്ലാന്‍ ചെയ്തത്. താന്‍ എന്തിനാടോ ഇങ്ങനെ ചെയ്യുന്നേ എന്നോട്.
യുവതി : തന്നോട് എന്താടോ ചെയ്തത്. താനല്ലേ എന്നോട് ചെയ്യുന്നത്. താന്‍ ഇങ്ങനെയൊന്നും ചെയ്യരുത്. ഓപ്പോസിറ്റ് നില്‍ക്കുന്നതും മനുഷ്യനാണെന്ന ചിന്തവേണം. ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് എന്റെ മനുഷ്യത്വത്ത്വവും എന്റെ ശരിയുമാണ്. അത് തന്നെ ഒരിക്കലും ബാധിക്കാന്‍ വേണ്ടിയിട്ട് ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ.
രാഹുല്‍ : ഇത് എന്റെ ലൈഫില്‍ ഉറപ്പായും ബാധിക്കും, എന്റെ ലൈഫ് തകരും എന്ന് എനിക്കറിയില്ലേ.
യുവതി : തന്റെ ലൈഫ് തകരത്തില്ല.
രാഹുല്‍ : ഉറപ്പായും തകരും. തകരുന്ന പണിയാണ് താന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
യുവതി : എടോ ഞാന്‍ ഒരുപണിയും ചെയ്യില്ല. തനിക്ക് ഒരു പ്രശ്‌നമുണ്ടാകുന്ന രീതിയില്‍ ഞാന്‍ മുന്നോട്ടു പോകില്ലെന്ന് പറഞ്ഞല്ലോ.
രാഹുല്‍ : എടോ എനിക്ക് തന്നെ ഒന്നുകാണണം. എനിക്ക് തലയൊക്കെ പൊട്ടിപ്പൊളിയുകയാണ്. സീരിയസ്ലി.
യുവതി : എന്നെ സ്‌നേഹംകൊണ്ടല്ല താന്‍ കാണാന്‍ വരുന്നതെന്ന് എനിക്കറിയാം. എനിക്ക് നല്ലപോലെ അറിയാം. തന്റെ ടെന്‍ഷന്‍ മാറിക്കിട്ടണം. അതിന് ഞാന്‍ ഒരുവസ്തുവാണ്. എനിക്ക് എന്തെങ്കിലും കലക്കിത്തന്ന് കൊല്ലാനാണോ.
രാഹുല്‍ : എടോ എനിക്ക് തന്നെ കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ് വേണമെന്നാ വിചാരിക്കുന്നേ..
യുവതി- എങ്കില്‍ കൊന്നേരേ… എന്നെ കൊന്നേരേ. അതാണ് തനിക്ക് ഏറ്റവും സേഫ് ആയിട്ടുള്ളകാര്യം.
രാഹുല്‍ : തന്നെ കൊല്ലാനാണെങ്കില്‍ എനിക്ക് എത്രസമയം വേണമെന്നാ താന്‍ വിചാരിക്കുന്നേ..
യുവതി : എന്നിട്ട് താന്‍ മിടുക്കനായിട്ട് അങ്ങ് പോകുമോ. താന്‍ എന്താണെന്നുവെച്ചാല്‍ ചെയ്യ്. തനിക്ക് കൊല്ലാനാണ് തോന്നുന്നെങ്കില്‍ കൊല്ല്.