ഇടമലക്കുടി : ഇടുക്കിയിലെ ഇടുമലക്കുടിയിൽ കടുത്ത പനിയും വയറിളക്കവും ബാധിച്ച് അഞ്ച് വയസ്സുകാരൻ മരിച്ചു. കൂടലാർകുടി സെറ്റിൽമെന്റിലെ മൂർത്തിയുടെയും ഉഷയുടെയും മകൻ കാർത്തിക്കാണ് മരിച്ചത്. ദിവസങ്ങളായി കുട്ടിക്ക് സുഖമില്ലായിരുന്നു. ശരിയായ റോഡ് സൗകര്യമില്ലാത്തതിനാൽ കുട്ടിയെ കിലോമീറ്ററുകളോളം ചുമന്നാണ് ആനക്കുളത്ത് എത്തിച്ചത്. ശനിയാഴ്ച വൈകുന്നേരം ആനക്കുളത്ത് നിന്ന് വാഹനത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.
മഴയെത്തുടർന്ന് റോഡുകൾ തകർന്നതാണ് വാഹനമെത്താത്തതിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. . വാഹനമെത്താത്തതിനാൽ മൃതദേഹം കൂടലാർകുടി സെറ്റിൽമെന്റിലേക്ക് 13 കിലോമീറ്റർ കാൽനടയായി കൊണ്ടുപോയാണ് സംസ്കരിച്ചത്.