പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനം പൂർത്തിയാക്കിയപ്പോൾ ഇന്ത്യയും ജപ്പാനുമായി ഒപ്പുവച്ചത് 13 സുപ്രധാന കരാറുകൾ. കയറ്റുമതി വർധിപ്പിക്കുന്നതടക്കമുള്ള നിരവധി കരാറുകളാണ് മോദി ജപ്പാനിൽ ഒപ്പിട്ടതെന്നാണ് വിവരം. അമേരിക്കയുടെയും ട്രംപിന്‍റെയും തീരുവ ഭീഷണിയുടെ സാഹചര്യത്തിൽ കയറ്റുമതി കരാറുകൾ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് വ്യക്തമാണ്. എന്നാൽ ഇതിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്ക്കും സർക്കാരിനും ജനത്തിനും നന്ദി പറഞ്ഞ പ്രധാനമന്ത്രി ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഉൽപ്പാദനക്ഷമമായ പ്രവർത്തനങ്ങൾക്ക് സന്ദർശനം ഫലം ചെയ്തുവെന്ന് വ്യക്തമാക്കിയ ശേഷമാണ് ജപ്പാൻ വിട്ടത്.
ഇരു രാജ്യങ്ങളുടെയും ബഹിരാകാശ ഏജൻസികൾ ചേർന്ന് ചന്ദ്രന്റെ ധ്രുവ മേഖലയിൽ നടത്തുന്ന സംയുക്ത പര്യവേക്ഷണമായ ചന്ദ്രയാൻ -5 ദൗത്യത്തിനായുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യയിൽ 10 ട്രില്യൺ യെൻ (ഏകദേശം 60,000 കോടി രൂപ) നിക്ഷേപം പത്ത് വർഷത്തിനുള്ളിൽ നടത്താൻ ജപ്പാൻ ലക്ഷ്യമിടുന്നുണ്ട്. പ്രതിരോധ രംഗത്ത് സഹകരണവും സാമ്പത്തിക പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ഇതിൻ്റെ ഭാഗമായി ഉണ്ടാകും. ആഗോള തലത്തിൽ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തും. സെമികണ്ടക്ടറുകൾ, ക്ലീൻ എനർജി. ടെലികോം, ഫാർമസ്യൂട്ടിക്കൽസ്, ധാതു ഖനനം, സാങ്കേതികവിദ്യ മേഖലകളിലും കരാറുകൾ ഒപ്പുവച്ചിട്ടുണ്ട്.