റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യക്കുമേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ ഒഴിവാക്കാമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്കെതിരെ സെക്കൻഡറി താരിഫ് (secondary tariffs) ചുമത്തില്ലെന്ന നിലപാടാണ് ട്രംപ് വ്യക്തമാക്കിയത്.
ഇന്ത്യയും ചൈനയും റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ്. കഴിഞ്ഞ മാസം അമേരിക്ക ഇന്ത്യയുടെ ഉൽപ്പന്നങ്ങൾക്കുമേൽ 25 ശതമാനം തീരുവ ചുമത്തിയിരുന്നു. തുടർന്ന് റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ 25 ശതമാനം അധിക തീരുവയും പ്രഖ്യാപിച്ചു. ഈ തീരുവ ഈമാസം 27 മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് ട്രംപ് ഇളവിന്‍റെ സൂചന നൽകിയത്.
യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധവും, റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കെതിരെയും നടപടികളുമുണ്ടാകുമെന്നായിരുന്നു ട്രംപിന്‍റെ മുൻപ് നൽകിയ മുന്നറിയിപ്പ്.
“റഷ്യൻ പ്രസിഡന്‍റ് പുടിന് അവരുടെ പ്രധാന എണ്ണ ഉപഭോക്താവിനെ,ഇന്ത്യയെ-നഷ്ടപ്പെട്ടു. റഷ്യൻ എണ്ണയുടെ 40 ശതമാനവും ഇന്ത്യ വാങ്ങിയിരുന്നു. ചൈനയും വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്നു. സെക്കൻഡറി താരിഫ് നടപ്പാക്കിയാൽ റഷ്യക്ക് വളരെ വലിയ തിരിച്ചടിയാകും. ചെയ്യേണ്ടി വന്നാൽ ഞാൻ അത് ചെയ്യും, ഇല്ലെങ്കിൽ വേണ്ട,’’ – ഫോക്‌സ് ന്യൂസിനോട് ട്രംപ് പറഞ്ഞു.
അതേസമയം, അലാസ്കയിൽ നടന്ന ട്രംപ്-പുടിൻ കൂടിക്കാഴ്ച വലിയ പ്രഖ്യാപനങ്ങളില്ലാതെ അവസാനിച്ചു. 2022ൽ ട്രംപ് യു.എസ് പ്രസിഡന്‍റായിരുന്നെങ്കിൽ യുക്രെയ്ന്‍ യുദ്ധമുണ്ടാകില്ലായിരുന്നുവെന്ന് പുടിൻ പ്രതികരിച്ചു. മോശം സാഹചര്യത്തിലൂടെ കടന്നുപോയ ഇരുരാഷ്ട്രങ്ങളും ഇപ്പോൾ നല്ല നിലയിലേക്ക് കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്‍റെ ആത്മാർഥമായ താൽപര്യം പ്രശംസനീയമാണെന്നും യുദ്ധത്തിന്‍റെ മൂല കാരണങ്ങൾ ഇല്ലാതാക്കണമെന്നും റഷ്യയുടെ ആശങ്കകൾ പരിഗണിക്കണമെന്നും പുടിൻ കൂട്ടിച്ചേർത്തു. “അടുത്ത തവണ റഷ്യയിൽ കാണാം,” എന്ന വാക്കുകളോടെയാണ് അലാസ്കയിലെ ട്രംപ്-പുടിൻ ചർച്ച അവസാനിച്ചത്.
Indication of Waiver on 25% Additional Tariff Against India; No Action Against Nations Importing Russian Oil, Says Trump