വാഷിംഗ്ടൺ: ഈ വർഷം ആദ്യം തെറ്റായി എൽ സാൽവഡോറിലേക്ക് നാടുകടത്തപ്പെട്ട കിൽമാർ അബ്രേഗോ ഗാർസിയയെ മറ്റൊരു രാജ്യത്തേക്ക് നാടുകടത്താനുള്ള യുഎസ് സർക്കാരിന്റെ നീക്കം ഫെഡറൽ ജഡ്ജി താൽക്കാലികമായി തടഞ്ഞു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഈ നടപടി.
മാർച്ചിൽ അബദ്ധവശാൽ എൽ സാൽവഡോറിലെ കുപ്രസിദ്ധ ജയിലിലേക്ക് നാടുകടത്തിയതിന് ശേഷമാണ് യുഎസ് സർക്കാർ ഗാർസിയയെ തിരിച്ചെത്തിച്ചത്. മനുഷ്യക്കടത്ത് കുറ്റം ചുമത്തിയാണ് അദ്ദേഹത്തെ യുഎസിലേക്ക് തിരികെ കൊണ്ടുവന്നത്.
കുറ്റം സമ്മതിച്ച് ഒത്തുതീർപ്പ് കരാറിന് തയ്യാറാകാത്തതുകൊണ്ടാണ് ഗാർസിയയെ ഉഗാണ്ടയിലേക്ക് നാടുകടത്തുമെന്ന് യുഎസ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. വിചാരണ പൂർത്തിയാകുന്നത് വരെ ഉഗാണ്ടയിലേക്കോ മറ്റേതെങ്കിലും രാജ്യത്തേക്കോ നാടുകടത്തുന്നത് താൽക്കാലികമായി തടയണമെന്ന് ആവശ്യപ്പെട്ട് ഗാർസിയ പുതിയ ഫെഡറൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.