കൊച്ചി: രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഈ അധ്യയന വർഷം എം.ബി.ബി.എസ്, പോസ്റ്റ് ഗ്രാജ്വേറ്റ് വിഭാഗങ്ങളിലായി 8,000 സീറ്റുകൾ അധികമായി അനുവദിക്കും. ഇതിൽ കേരളത്തിന് 150 മുതൽ 250 വരെ സീറ്റുകൾ ലഭിച്ചേക്കുമെന്ന് സൂചന. പുതിയ സീറ്റുകൾ അനുവദിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നീറ്റ് യു.ജി. രണ്ടാം ഘട്ടം, പി.ജി. കൗൺസലിങ് എന്നിവയുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും. ഓൾ ഇന്ത്യ ക്വാട്ട യു.ജി. രണ്ടാം ഘട്ട കൗൺസലിങ് ഈ മാസം 29-ലേക്ക് നീട്ടിയതായി നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) അറിയിച്ചു. വിശദമായ ഷെഡ്യൂൾ ഉടൻ പുറത്തിറക്കും.
ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് കൂടുതൽ സീറ്റുകൾ ലഭിക്കുക. അധിക സീറ്റുകൾ അനുവദിക്കാൻ സാധ്യതയുള്ള മെഡിക്കൽ കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങളും ഫാക്കൽറ്റിയെയും എൻ.എം.സി. ഇപ്പോൾ പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ചില പ്രധാന സർക്കാർ ആശുപത്രികളെ മെഡിക്കൽ കോളേജുകളായി ഉയർത്തുന്നതും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്. കേരളത്തിൽ ഈ അധ്യയന വർഷത്തെ എം.ബി.ബി.എസ്. ക്ലാസുകൾ രണ്ടാം ഘട്ട അലോട്ട്‌മെന്റ് പൂർത്തിയാകുന്നതോടെ ആരംഭിക്കും.
രാജ്യത്തെ എം.ബി.ബി.എസ്., പി.ജി. സീറ്റുകൾ (നിലവിൽ):
- സർക്കാർ കോളേജുകൾ: എം.ബി.ബി.എസ്. – 59,782, പി.ജി. – 30,029
- സ്വകാര്യ കോളേജുകൾ: എം.ബി.ബി.എസ്. – 58,316, പി.ജി. – 23,931
Kerala Likely to Get 250 New Medical Seats