ഹിമാചൽ പ്രദേശിലെ കൽപ്പയിൽ മിന്നൽ പ്രളയത്തിൽ 25 പേരടങ്ങുന്ന സംഘം കുടുങ്ങി. ഇവരിൽ 18 പേർ മലയാളികളാണ്, ഇതിൽ മൂന്നുപേർ കൊച്ചിയിൽ നിന്നുള്ളവരാണ്. ആഗസ്റ്റ് 25-ന് ഡൽഹിയിൽ നിന്ന് യാത്ര തിരിച്ച ഇവർ സ്‌പിറ്റിയിൽ നിന്ന് കൽപ്പയിലേക്ക് എത്തിയ ശേഷം കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഷിംലയിലേക്ക് മടങ്ങാൻ കഴിയാതെ കുടുങ്ങുകയായിരുന്നു. ചിലർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. സംഘത്തിലുള്ള പലരുടെയും ആരോഗ്യസ്ഥിതി മോശമാണെന്നാണ് റിപ്പോര്‍ട്ട്.
ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ ലഭ്യത കുറവാണെന്ന് ഇവർ അറിയിച്ചു. ഷിംലയിൽ എത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ സുരക്ഷിതരാണെന്നും അധികാരികളുമായി ബന്ധപ്പെട്ടെന്നും കൊച്ചി സ്വദേശിയായ ജിസാൻ സാവോ വ്യക്തമാക്കി. മൺസൂൺ ശക്തമായതിനാൽ ഹിമാചൽ പ്രദേശിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചതായി റിപ്പോർട്ടുകളുണ്ട്.