ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയ മലയാളി കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷമായിരിക്കും ഹൈക്കോടതിയെ സമീപിക്കുക. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സിസ്റ്റര്‍ പ്രീതിയും സിസ്റ്റര്‍ വന്ദനയും ഛത്തീസ്ഗഡിലെ ദല്ലി രാജ്ഹാര മഠത്തിലാണ് താമസം. സഭയ്ക്ക് ഇവിടെ സ്‌കൂളും ആശുപത്രിയുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സിബിസിഐ നേതൃത്വം സന്ദർശിക്കും.
അതിനിടെ, ബജ്റങ്ദൾ പ്രാദേശിക നേതാവ് ജ്യോതി ശർമ അടക്കമുള്ള ഇരുപതിലേറെ പ്രവർത്തകർക്കെതിരെ കന്യാസ്ത്രീകൾക്ക് ഒപ്പം പോകേണ്ടിയിരുന്ന യുവതികൾ നൽകിയ പരാതി പൊലീസ് സ്വീകരിച്ചില്ല. ആഗ്രയിലേക്ക് ജോലിക്കു പോകാനിരുന്ന കമലേശ്വരി പ്രധാൻ , ലളിത ഉസെൻധി, സുഖ്മതി മണ്ഡാവി എന്നിവരാണ് പരാതിപ്പെട്ടത്. എന്നാൽ നാരായൺപുർ എസ്പി ഇതു സ്വീകരിച്ചില്ല. സംഭവം നടന്നത് ദുർഗിലായതിനാൽ അവിടെ പരാതിപ്പെടാനായിരുന്നു നിർദേശം. തുടർന്ന് ഓൺലൈനായി പരാതി നൽകാനാണ് യുവതികളുടെ തീരുമാനം.