ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതുകൊണ്ട് ഇന്ത്യയ്ക്കുള്ള സാമ്പത്തിക നേട്ടം നേരത്തെ കണക്കുകൂട്ടിയതിലും കുറവാണെന്ന് ഗവേഷണ റിപ്പോർട്ട്. റഷ്യൻ എണ്ണ ഇറക്കുമതി വഴി 250 കോടി യുഎസ് ഡോളറിന്റെ നേട്ടമേയുള്ളുവെന്നാണ് പുതിയ കണക്കുകൾ.
1000–2500 കോടി ഡോളർ റഷ്യൻ ഇറക്കുമതി വഴി ലാഭിക്കാമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ഹോങ്‌കോങ് ആസ്ഥാനമായ ബ്രോക്കറേജ് –നിക്ഷേപക സ്ഥാപനമായ സിഎൽഎസ്എയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 36 ശതമാനവും റഷ്യയിൽ നിന്നാണിപ്പോൾ.
14 ശതമാനം സൗദിയിൽ നിന്നും. 54 ലക്ഷം ബാരലാണ് പ്രതിദിനം വാങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ബാരലിന് 8.5 ഡോളറിന്റെ ഇളവാണ് ഇന്ത്യയ്ക്ക് റഷ്യൻ എണ്ണയിൽ ലഭിച്ചത്. എന്നാൽ നടപ്പുവർഷം ഇത് 1.50 ഡോളറായി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. റഷ്യൻ എണ്ണക്കപ്പലുകൾക്ക് വലിയ തോതിൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തേണ്ടിയും വരുന്നുണ്ട്.
Oil imports from Russia: Economic benefits to India less than estimated, research report says