കൊച്ചി: ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ഉപയോഗിക്കാമെന്ന് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഉപയോഗം തടയാവൂ എന്നും കോടതി നിർദേശിച്ചു. പെട്രോൾ പമ്പുകളിലെ ശുചിമുറികളെ പൊതുജനങ്ങൾക്കുള്ള ശൗചാലയങ്ങളായി കണക്കാക്കാമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ഒരു വിഭാഗം ഡീലർമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, യാത്രക്കാർക്ക് മാത്രമായി ശുചിമുറികൾ ഉപയോഗിക്കണമെന്ന് നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്ന കോടതി, ഇപ്പോൾ ഈ ഉത്തരവിൽ ഭേദഗതി വരുത്തുകയും ചെയ്തു.
പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണെന്നും, സുരക്ഷാ ആശങ്കകൾ ഇല്ലെങ്കിൽ ആർക്കും ഇവ ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി. ഈ വിധി പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം ഉറപ്പാക്കുന്നതിനും, പെട്രോൾ പമ്പുകളിലെ ശുചിമുറികളുടെ ഉപയോഗം സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നതിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.