ബെംഗളൂരു: രാജ്യം നടുങ്ങിയ ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എം പിയും ജെ ഡി എസ് നേതാവുമായ പ്രജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഇന്നലെ പ്രജ്വൽ കുറ്റക്കാരാനെന്ന് വിധിച്ച കോടതി, ഇന്ന് ശിക്ഷ വിധിയും പുറപ്പെടുവിക്കുകയായിരുന്നു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകൻ കൂടിയായ പ്രജ്വല്‍ രേവണ്ണയുടെ ബലാത്സംഗ കേസ് രാജ്യത്തെ ഞെട്ടിക്കുന്നതായിരുന്നു.
നിരവധി സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിലിന് വിധേയനാക്കിയെന്നാണ് പ്രജ്വൽ രേവണ്ണക്കെതിരായ കേസ്. ഈ ദൃശ്യങ്ങൾ പുറത്ത് പ്രചരിക്കപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. മൂവായിരത്തിലേറെ വീഡിയോകളാണ് ഇത്തരത്തിൽ പുറത്തുവന്നിരുന്നത്. പൊലീസിൽ പരാതി ലഭിച്ചതോടെ 2024 ഏപ്രിൽ 27ന് പ്രജ്ജ്വൽ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഒടുവിൽ മേയ് 31ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ പ്രജ്വലിനെ ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.