തിരുവനന്തപുരം: മലപ്പുറത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) ഓഫീസിൽ വിജിലൻസ് റെയ്ഡ്. മുൻ എം.എൽ.എ പി.വി. അൻവർ 12 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് തിരുവനന്തപുരത്തുനിന്നുള്ള വിജിലൻസ് പ്രത്യേക സംഘം പരിശോധന നടത്തിയത്.
2015-ൽ പി.വി. അൻവർ എടുത്ത 12 കോടി രൂപയുടെ വായ്പ ഇപ്പോൾ 22 കോടിയായി വർധിച്ചെന്നാണ് പരാതി. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വായ്പയെടുത്ത് കെ.എഫ്.സിക്ക് വൻ നഷ്ടം വരുത്തി എന്നാണ് വിജിലൻസ് കണ്ടെത്തിയിട്ടുള്ളത്. ഈ കേസിൽ അൻവർ നാലാം പ്രതിയാണ്.
ജൂലൈ 29-നാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. കെ.എഫ്.സി. ചീഫ് മാനേജർ അബ്ദുൽ മനാഫ്, ഡെപ്യൂട്ടി മാനേജർ മിനി, ജൂനിയർ ടെക്നിക്കൽ ഓഫീസർ മുനീർ അഹമ്മദ്, പി.വി. അൻവർ, അദ്ദേഹത്തിൻ്റെ സഹായി സിയാദ് എന്നിവരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. ലോൺ അനുവദിക്കുന്നതിൽ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും മതിയായ രേഖകളില്ലാതെ പണം നൽകിയെന്നും തിരിച്ചടയ്ക്കാൻ ശേഷിയുണ്ടോയെന്ന് പരിശോധിച്ചില്ലെന്നുമാണ് പ്രതികൾക്കെതിരെയുള്ള പ്രാഥമിക കണ്ടെത്തൽ.