കൊല്ലം : ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിൽ. വിദേശത്ത് നിന്നും തിരികെ വരുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് സതീഷ് പിടിയിലായത്. അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുകയും സതീഷിന്റെ പീഡനമാണ് മരണത്തിന് കാരണമായതെന്ന് പരാതി നൽകുകയും ചെയ്തതോടെയാണ് സതീഷ് പിടിയിലായത്.
ഷാർജയിലെ ഫോറൻസിക് റിപ്പോർട്ട് പ്രകാരം അതുല്യയുടെ മരണം തൂങ്ങിമരണമാണെന്ന് പറയുന്നു. എന്നാൽ, ഭർത്താവ് സതീഷ് കൊലപ്പെടുത്തിയതാണെന്ന് അതുല്യയുടെ കുടുംബം ആരോപിക്കുന്നു. അതുല്യയെ സതീഷ് നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിലും പീഡനമുണ്ടായിരുന്നതായി കുടുംബം പറയുന്നു. ഈ പീഡനങ്ങളുടെ തെളിവായി അതുല്യയുടെ ശബ്ദസന്ദേശങ്ങളും, ശരീരത്തിലെ മർദനമേറ്റ പാടുകൾ കാണിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അതുല്യയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ചവറ തെക്കുംഭാഗം പോലീസ് സതീഷിനെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.