പൂനെ: ജീവന് ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി പൂനെ കോടതിയെ അറിയിച്ചു. സവർക്കർ മാനനഷ്ട കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് ലോക്സഭ പ്രതിപക്ഷ നേതാവ് ഇക്കാര്യം കോടതിയെ അറിയിച്ചത്. അഭിഭാഷകൻ മിലിന്ദ് ദത്തത്രിയാ പവർ മുഖേന സമർപ്പിച്ച അപേക്ഷയിലാണ് രാഹുൽ ഗാന്ധി വധഭീഷണിയെക്കുറിച്ച് പരാമർശിച്ചത്. മഹാത്മാഗാന്ധിയുടെ കൊലപാതകം ഒരു പ്രത്യയശാസ്ത്രത്തിന്റെ ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്നും, നിലവിലെ സാഹചര്യത്തിൽ തനിക്കെതിരെ സമാനമായ ഭീഷണി നിലനിൽക്കുന്നുവെന്നും രാഹുൽ ചൂണ്ടികാട്ടി.
മഹാത്മാഗാന്ധിയുടെ കൊലപാതകം ഒരു പ്രേരണയുടെ ഫലമായിരുന്നില്ല. മറിച്ച് ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വേരൂന്നിയ ഗൂഢാലോചനയുടെ ഫലമായിരുന്നു. നിരായുധനായ ഒരു വ്യക്തിക്കെതിരെ ബോധപൂര്‍വമായ അക്രമമാണ് നടന്നതെന്നും രാഹുൽ അപേക്ഷയിൽ പറയുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള കൊലപാതകം ഇനിയും ആവർത്തിക്കാൻ ഇടയുണ്ടെന്നും രാഹുൽ ഗാന്ധി കോടതിയിൽ പറഞ്ഞു. ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്കും ഭീഷണിയുണ്ടെന്നും അത്തരം കൊലപാതകം ആവർത്തിച്ചേക്കാമെന്നും രാഹുൽ ഗാന്ധി കോടതിയെ അറിയിച്ചു.
ബിജെപി നേതാവ് രവനീത് സിംഗ് ബിട്ടുവിന്റെ “രാഹുൽ ഗാന്ധി രാജ്യത്തെ ഒന്നാം നമ്പർ തീവ്രവാദി” എന്ന പരാമർശവും, “വോട്ട് ചോർ സർക്കാർ” എന്ന മുദ്രാവാക്യവും അപേക്ഷയിൽ പരാമർശിച്ചിട്ടുണ്ട്. ഈ വിഷയം ജുഡീഷ്യൽ ശ്രദ്ധയിൽപ്പെടുത്തണമെന്നും രാഹുൽ ഗാന്ധി കോടതിയോട് ആവശ്യപ്പെട്ടു. സവർക്കെതിരായ മാനനഷ്ട കേസ് സമാനമായതാണെന്നും രാഹുൽ വിവരിച്ചു. പരാതിക്കാരനായ സത്യകി, സവർക്കറുടെ വംശപരമ്പരയാണെന്നടക്കം ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കിയത്. കേസ് അടുത്ത വാദത്തിനായി സെപ്റ്റംബർ 10-ലേക്ക് മാറ്റിവച്ചതായി കോടതി അറിയിച്ചു.