ബെയ്ജിംഗ്: ഇന്ത്യയും ചൈനയും എതിരാളികളല്ല, വികസന പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും നടത്തിയ ചർച്ചയ്ക്കു ശേഷമുള്ള സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ന്യായമായ വ്യാപാരവും സഹകരണം ശക്തിപ്പെടുത്തലും ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളും ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഏഴു വർഷത്തിനു ശേഷം നടന്ന ഈ ചർച്ച ഇന്ത്യ-ചൈന ബന്ധത്തിൽ പരസ്പര വിശ്വാസവും സഹകരണവും വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രധാനമന്ത്രി മോദി, ചർച്ചയ്ക്കു ശേഷം, ഇന്ത്യ-ചൈന ബന്ധം മാനവരാശിയുടെ പുരോഗതിക്ക് അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു. അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ നടന്നതായും അതിർത്തിയിൽ ശാന്തമായ അന്തരീക്ഷം നിലനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങൾക്കിടയിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനും 280 കോടി ജനങ്ങളുടെ ക്ഷേമത്തിനായി ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും മോദി ഊന്നിപ്പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, മോദിയെ സ്വാഗതം ചെയ്തുകൊണ്ട് ഇന്ത്യ-ചൈന സാംസ്കാരിക ബന്ധത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ‘വ്യാളി-ആന’ സൗഹൃദം ശക്തിപ്പെടുത്തേണ്ടതും നല്ല അയൽക്കാരായി തുടരേണ്ടതും അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചർച്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ചൈനീസ് വിദേശകാര്യ മന്ത്രി, വാണിജ്യ മന്ത്രി എന്നിവർ പങ്കെടുത്തു.