തിരുവനന്തപുരം : പ്രധാന അധ്യാപകന്റെ അടിയേറ്റ് കാസർഗോഡ് കുണ്ടംക്കുഴി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുടെ കർണപുടം തകർന്നു എന്ന പരാതിയിന്മേൽ കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം ആരംഭിച്ചു .
സ്‌കൂൾ ഹെഡ്മാസ്റ്റർ മർദിച്ചുവെന്നാണ്
വിദ്യാർഥിയുടെ പരാതി.അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. വിഷയത്തെ വളരെ ഗൗരവമായി തന്നെയാണ് സർക്കാർ കാണുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
കാസർഗോഡ് ജില്ലയിലെ കുണ്ടംകുഴി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന അധ്യാപകനെതിരെയാണ് ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ചതിനെ തുടർന്ന് കർണപുടം തകർന്നുവെന്ന പരാതി ഉയർന്നിരിക്കുന്നത്. ഓഗസ്റ്റ് 11-ന് സ്കൂൾ അസംബ്ലി നടക്കുന്നതിനിടെയാണ് സംഭവം. സ്കൂൾ അസംബ്ലിക്ക് നിൽക്കുമ്പോൾ വിദ്യാർത്ഥി കാൽ കൊണ്ട് ഒരു കല്ല് നീക്കിയതിനാണ് പ്രധാന അധ്യാപകൻ മർദിച്ചതെന്നാണ് പരാതി. പ്രധാന അധ്യാപകൻ കുട്ടിയെ കോളറിൽ പിടിച്ചുയർത്തി മുഖത്തടിച്ചുവെന്ന് കുട്ടിയുടെ അമ്മ പരാതിയിൽ പറയുന്നു. അടിയേറ്റതിന് ശേഷം കുട്ടിയുടെ ചെവിക്ക് കഠിനമായ വേദനയും കേൾവി കുറവും അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കർണപുടം തകർന്നതായി കണ്ടെത്തിയത്. നിലവിൽ കുട്ടി ചികിത്സയിലാണ്, ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും ഡോക്ടർമാർ അറിയിച്ച്ു.