തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെയും സർക്കാരിന്റെയും വാദങ്ങൾ ഒന്നൊന്നായി പൊളിഞ്ഞതോടെ ഡോ. ഹാരിസിനെതിരായുള്ള അന്വേഷണം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇനിയും ഡോ. ഹാരിസിനെതിരായ നീക്കങ്ങൾ തുടർന്നാൽ അത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ പിന്മാറ്റം.
കാണാതായ ഉപകരണം കണ്ടെത്തിയ സാഹചര്യത്തിൽ ഡോ. ഹാരിസിനെതിരായ അന്വേഷണം തുടരേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് നൽകി. ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ്റെ (ഡിഎംഇ) വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. ഡോ. ഹാരിസിനെതിരെയുള്ള തുടർനടപടികളൊന്നും റിപ്പോർട്ടിലുണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രി കെ.ജി.എം.സി.ടി.എക്ക് (KGMCTA) ഉറപ്പുനൽകിയതായും വിവരമുണ്ട്.
മെഡിക്കൽ കോളജിലെ ഉപകരണം കാണാതായെന്ന പേരിൽ ഡോ. ഹാരിസിനെതിരായി സർക്കാർ നടത്തിയ നീക്കങ്ങളെല്ലാം ഇതോടെ അവസാനിക്കുമെന്നുറപ്പായി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്ന ഡോ. ഹാരിസ് ഒരാഴ്ചത്തെ അവധി റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിച്ചതും സർക്കാരും ഡോ. ഹാരിസും ഇനി വിവാദങ്ങൾ തുടരാൻ ആഗ്രഹിക്കുന്നില്ല എന്നതിൻ്റെ സൂചനയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിലെ പരിമിതികളും പ്രതിസന്ധികളും ചൂണ്ടിക്കാണിച്ചതിന് ഡോ. ഹാരിസിനെ കളങ്കിതനാക്കാൻ ആരോഗ്യ മന്ത്രിയും സർക്കാരും ശ്രമിച്ചുവെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. ഡോ. ഹാരിസിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് യൂറോളജി വിഭാഗത്തിലെ ഒരു ഉപകരണം കാണാനില്ലെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് ചെയ്തത്. ഇതിന്റെ ചുവടുപിടിച്ച് ഡോ. ഹാരിസിനെ കുടുക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജും സർക്കാർ സംവിധാനങ്ങളും ശ്രമിച്ചെങ്കിലും എല്ലാ വിഷയങ്ങൾക്കും കൃത്യമായ മറുപടി നൽകി ഡോ. ഹാരിസ് സംശയത്തിൻ്റെ നിഴലിൽ നിന്ന് പുറത്തുവന്നു.
കഴിഞ്ഞ ദിവസം മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും നടത്തിയ വാർത്താസമ്മേളനം ദയനീയമായി പരാജയപ്പെട്ടതും സർക്കാരിൻ്റെ പിന്മാറ്റത്തിന് കാരണമായി. കാണാതായ മോഴ്‌സിലോസ്‌കോപ്പ് കണ്ടെത്താനായി ഡോ. ഹാരിസിൻ്റെ അഭാവത്തിൽ അദ്ദേഹത്തിൻ്റെ ഓഫീസ് മുറിയിൽ പരിശോധന നടത്തിയിരുന്നു. അവിടെ നിന്ന് ഒരു ഉപകരണവും ഏതാനും ബില്ലുകളും കണ്ടെത്തിയെന്ന് പ്രിൻസിപ്പലും സൂപ്രണ്ടും വിശദീകരിച്ചെങ്കിലും, കണ്ടെത്തിയ ഉപകരണം കേടുവന്നതിനാൽ നന്നാക്കാൻ കൊടുത്ത നെഫ്രോസ്‌കോപ്പാണെന്ന് ഹാരിസ് വിശദീകരിച്ചതോടെ അവർ പ്രതിരോധത്തിലായി. നന്നാക്കാൻ പണമില്ലാത്തതിനാൽ കമ്പനിയോട് തിരികെ അയക്കാൻ ആവശ്യപ്പെട്ടിരുന്നതാണ് ആ ഉപകരണമെന്നും ഹാരിസ് വ്യക്തമാക്കി.
ഡോ. ഹാരിസിനെതിരേ സംസാരിക്കണമെന്ന് പത്രസമ്മേളനത്തിനിടെ ഡി.എം.ഇ. ഡോ. വിശ്വനാഥ് പ്രിൻസിപ്പലിനെ വിളിച്ചത് മാധ്യമങ്ങളിലൂടെ പുറത്തുവന്നതും സർക്കാരിന് വലിയ നാണക്കേടുണ്ടാക്കി. ഇതോടെയാണ് ഡോ. ഹാരിസിനെ കുടുക്കാൻ ശ്രമിച്ച ആരോഗ്യവകുപ്പ് നിലപാട് മാറ്റിയത്. അപാകതകൾ ചൂണ്ടിക്കാട്ടിയതിൻ്റെ പേരിൽ ഡോ. ഹാരിസിനെ വേട്ടയാടുകയാണെന്ന ജനവികാരവും വസ്തുതകളും തിരിച്ചടിയാകുമെന്ന് ഉറപ്പായപ്പോഴാണ് സർക്കാർ ഈ തീരുമാനമെടുത്തത്.
വിവാദങ്ങൾ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു: ഡോ. ഹാരിസ്
ആരോഗ്യമേഖലയിലെ അനാസ്ഥയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഒരാഴ്ചത്തെ അവധിയെടുത്ത ഡോ. ഹാരിസ് ഇന്നലെ തിരികെ ജോലിയിൽ പ്രവേശിച്ചു. രണ്ട് ദിവസത്തെ അവധി റദ്ദാക്കിയാണ് അദ്ദേഹം തിരിച്ചെത്തിയത്.
“എൻ്റെ അഭാവം കാരണം കൂടുതൽ വിവാദങ്ങളുണ്ടാകാതിരിക്കാനാണ് വേഗത്തിൽ തിരിച്ചെത്തിയത്. വിവാദങ്ങളെ തുടർന്നുണ്ടായ മാനസിക സമ്മർദത്തിന് ചികിത്സ തേടാനാണ് ഞാൻ അവധിയെടുത്തത്,” ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗത്തിലാണ് അദ്ദേഹം ചികിത്സ തേടിയത്. സ്ഥിരമായി ബൈക്കിൽ ജോലിക്ക് എത്തിയിരുന്ന ഡോ. ഹാരിസ് ഇന്നലെ ഓട്ടോറിക്ഷയിലാണ് മെഡിക്കൽ കോളജിലെത്തിയത്.
താൻ ഉന്നയിച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും പരിഹരിക്കപ്പെട്ടെന്നും ഇനി വിവാദത്തിനില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. തനിക്കെതിരെ പ്രിൻസിപ്പൽ നടത്തിയ വാർത്താസമ്മേളനത്തെക്കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്നും തൻ്റെ വിഷയം കെ.ജി.എം.സി.ടി.എ. ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“ഉപകരണങ്ങൾ തിരിച്ചറിയാൻ കഴിയാത്തതിൽ ആരെയും കുറ്റപ്പെടുത്താനില്ല. എൻ്റെ സാന്നിധ്യത്തിലായിരുന്നെങ്കിൽ ഞാൻ അത് വിശദീകരിച്ചു കൊടുക്കുമായിരുന്നു. ബിൽ തിരിച്ചറിയാതെ പോയതിലും തെറ്റില്ല, എൻ്റെ ഓഫീസ് മുറിയിൽ ആർക്കും കയറാം, അവിടെ അസ്വാഭാവികത ഒന്നുമില്ല,” ഡോ. ഹാരിസ് പറഞ്ഞു.
മോഴ്‌സിലോസ്‌കോപ്പ് കാണാനില്ലെന്ന് താൻ പരാതിപ്പെട്ടിട്ടില്ലെന്നും ഏതെങ്കിലും ഉപകരണങ്ങൾ കാണാനില്ലെങ്കിൽ നോക്കിയെടുക്കാം എന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗികളെ നോക്കുന്നതിനിടയിൽ ഇതൊന്നും ശ്രദ്ധിക്കാൻ കഴിയില്ലെന്നും, ഉപകരണം കാണാനില്ലെന്ന് മന്ത്രി പറഞ്ഞത് ആരോ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാകാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൻ്റെ വിമർശനം മന്ത്രിക്ക് എതിരായിരുന്നില്ലെന്നും സിസ്റ്റത്തിൻ്റെയും ബ്യൂറോക്രസിയുടെയും മെല്ലെപ്പോക്കിനെക്കുറിച്ചാണ് പറഞ്ഞതെന്നും ഡോ. ഹാരിസ് വ്യക്തമാക്കി. അത് മറ്റൊരു രീതിയിൽ ചർച്ച ചെയ്യപ്പെട്ടു എന്നേയുള്ളൂ. ആരോഗ്യമന്ത്രി മാത്രമല്ല, സർക്കാരും തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും ആവശ്യപ്പെട്ട ഉപകരണങ്ങളിൽ ചിലത് വാങ്ങി നൽകിയെന്നും ബാക്കിയുള്ളവ സമയബന്ധിതമായി എത്തിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചോദിച്ച കാര്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെങ്കിലും സർക്കാർ ജീവനക്കാർ മാധ്യമങ്ങളോട് പ്രതികരിക്കാൻ പാടില്ലെന്ന ചട്ടം ലംഘിച്ചതായി അദ്ദേഹം സമ്മതിച്ചു. സമ്മർദം കാരണം അങ്ങനെ പറഞ്ഞുപോയതാണെന്നും ഇക്കാര്യത്തിൽ മാപ്പപേക്ഷ നൽകുമെന്നും അദ്ദേഹം അറിയിച്ചു. അനാസ്ഥയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഫീസ് മുറി തുറന്ന് പരിശോധിച്ച വിവരം തന്നെ അറിയിക്കാതിരുന്നതാകില്ലെന്നും സൈക്യാട്രി വിഭാഗത്തിൽ അഡ്മിറ്റായിരുന്നതിനാൽ ഫോൺ ഓഫ് ചെയ്തിരുന്നതിനാൽ ആ സമയത്ത് വിളിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾ നീണ്ടുപോകുന്നത് തൻ്റെയും സംവിധാനത്തിൻ്റെയും സമ്മർദം വർധിപ്പിക്കുമെന്നും അതിനാൽ ഇനി വിവാദങ്ങൾക്കില്ലെന്നും ഹാരിസ് വ്യക്തമാക്കി.
The investigation against Dr. Harris is closed after the arguments of the minister and the government were refuted one by one.