അലാസ്ക : സമാധാന പ്രതീക്ഷ പകർന്ന് യുഎസിലെ അലാസ്കയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിലുള്ള ചർച്ച അവസാനിച്ചു. ചർച്ച മൂന്നു മണിക്കൂർ നീണ്ടു. തുടർന്ന് ഇരുവരും സംയുക്ത വാർത്താ സമ്മേളനം നടത്തി. ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ധാരണയിലെത്തിയെന്നും എന്നാൽ അന്തിമ കരാറിലെത്തിയില്ലെന്നും ട്രംപ് പറഞ്ഞു. ചർച്ചയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങൾ സംബന്ധിച്ച് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും നാറ്റോ രാജ്യങ്ങളുമായും ഉടൻ സംസാരിക്കുമെന്നും അതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ട്രംപ് വ്യക്‌തമാക്കി. സമാധാന പാതയിലേക്കുള്ള ധാരണയായെന്ന് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. ‘യുക്രെയ്‌ൻ സഹോദര രാജ്യമാണ്. എന്നാൽ റഷ്യയ്‌ക്ക് പല ആശങ്കകളുണ്ട്. വൊളോഡിമിർ സെലെൻസ്കി സർക്കാരാണ് അതിലൊന്ന്.’ – പുട്ടിൻ പറഞ്ഞു. അടുത്ത ചർച്ച മോസ്കോയിലാകാമെന്നും പുട്ടിൻ ട്രംപിനോട് പറഞ്ഞു.
മൂന്നര വർഷമായി തുടരുന്ന യുക്രെയ്ൻ–റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗം തേടിയാണ് ട്രംപും പുട്ടിനും തമ്മിൽ ചർച്ച നടത്തിയത്.
അലാസ്കയിലെ ആങ്കെറിജിലുള്ള ജോയിന്റ് ബേസ് എൽമണ്ടോർഫ്–റിച്ചഡ്സണിൽ നടന്ന ചർച്ചയിൽ ഡോണൾഡ് ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേകദൂതൻ സ്റ്റീവ് വിറ്റ്കോഫ് എന്നിവരും പങ്കെടുത്തു. വ്ലാഡിമിർ പുട്ടിനൊപ്പം വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ്, വിദേശകാര്യ നയവിദഗ്ധൻ യൂറി ഉഷകോവ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Trump – Putin summit ended in Alaska