വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, അലസ്ക ഉച്ചകോടിയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം അംഗീകരിക്കാത്തതിനെ തുടർന്ന് അമേരിക്ക കൂടുതൽ കടുത്ത നിലപാടിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. ‘അമേരിക്ക ഫസ്റ്റ്’ നയത്തിലടക്കം മാറ്റം വരുത്തിയുള്ള നീക്കത്തിലാണ് ട്രംപ് ഭരണകൂടമെന്നാണ് വ്യക്തമാകുന്നത്. ഇസ്രയേലിന് നൽകുന്ന സമ്പൂർണ പരിഗണന യുക്രൈനും നൽകാനുള്ള ആലോചനയാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുക്രെയ്‌നിന് ദീർഘകാല സുരക്ഷാ ഉറപ്പുകൾ നൽകുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ സൂചന നൽകിയിട്ടുണ്ട്.
അലാസ്കയിൽ നടന്ന ഉച്ചകോടി സമ്പൂർണ ലക്ഷ്യം കാണാതായതോടെയാണ് ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയത്തിൽ നിന്നുള്ള അപ്രതീക്ഷിത മാറ്റത്തിനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. യുക്രൈന് ആയുധങ്ങളും സാങ്കേതികവിദ്യയും നൽകി ഇസ്രയേൽ മോഡലിൽ സൈനിക ശക്തി വർധിപ്പിക്കാനാണ് പുതിയ പദ്ധതി. അമേരിക്കൻ സൈന്യത്തെ നേരിട്ട് അയക്കുന്നത് ഒഴിവാക്കിയുള്ളതാകും ഈ രീതി.
പുടിന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനം യുഎ സ് നയങ്ങൾ പുനർവിചിന്തനം ചെയ്യാൻ നിർബന്ധിതമാക്കിയതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഈ നീക്കം ലോകരാജ്യങ്ങൾക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായിട്ടുണ്ട്. അന്തിമ തീരുമാനം എടുക്കാത്തെങ്കിലും, പുടിനുമായുള്ള ചർച്ചകൾ ഇതുവരെയും വിജയം കാണാത്തത് ട്രംപിന്റെ നിലപാടുകളിൽ കാര്യമായ മാറ്റം വരുത്തിയതായി സൂചനകൾ ഉണ്ട്. യുക്രൈന് സൈനിക-സാങ്കേതിക പിന്തുണ വർധിപ്പിക്കുന്നതിലൂടെ, റഷ്യൻ ആക്രമണത്തിനെതിരെ യുക്രൈന്‍റെ പ്രതിരോധശേഷി ശക്തിപ്പെടുത്താനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.