വാഷിങ്ടൺ: യുക്രൈൻ യുദ്ധത്തിന് രണ്ടാഴ്ചയ്ക്കുള്ളിൽ സമാധാനപരമായ പരിഹാരം കാണാത്തപക്ഷം റഷ്യയ്ക്കെതിരെ കർശന ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഈ മാസം 15-ന് അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമാകാത്തതിൽ ട്രംപ് നിരാശ പ്രകടിപ്പിച്ചതായി സൂചന. “വലിയ ഉപരോധങ്ങളോ ഉയർന്ന തീരുവയോ, ചിലപ്പോൾ രണ്ടും ഒരുമിച്ചാകാം,” ട്രംപ് പറഞ്ഞു. യുക്രൈനിലെ യുഎസ് ഫാക്ടറിയിൽ റഷ്യ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ തൊഴിലാളികൾക്ക് പരിക്കേറ്റതിലും ട്രംപ് കടുത്ത വിമർശനം ഉന്നയിച്ചു.
അതിനിടെ, യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി, പുതിനുമായുള്ള ചർച്ചകൾ തടസ്സപ്പെടുത്താൻ റഷ്യ ശ്രമിക്കുന്നതായി ആരോപിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗം പുതിനുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയാണെന്നും, അതിന് താൻ തയ്യാറാണെന്നും സെലെൻസ്കി വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം ആവർത്തിച്ചു.