യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനുമായി അടുത്ത വെള്ളിയാഴ്ച (ഓഗസ്റ്റ് 15) അലാസ്കയിൽ കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. സമാധാന കരാറിന്റെ ഭാഗമായി ചില പ്രദേശങ്ങൾ പരസ്പരം കൈമാറാനാകുമെന്നും, ചിലത് തിരികെ ലഭിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഏത് പ്രദേശങ്ങളെയാണ് ഇത് ബാധിക്കുക എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.
ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ്, “യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റായ നിലയിൽ റഷ്യൻ പ്രസിഡന്റുമായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൂടിക്കാഴ്ച അലാസ്കയിൽ നടക്കും. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും” എന്ന് പറഞ്ഞു.
റഷ്യയും കൂടിക്കാഴ്ച സ്ഥിരീകരിച്ചു. യുക്രെയ്ൻ പ്രശ്നത്തിൽ ദീർഘകാല സമാധാനപരമായ പരിഹാരത്തിനായി ചർച്ചകൾ നടക്കുമെന്ന് റഷ്യൻ വക്താവ് യൂറി ഉഷകോവ് അറിയിച്ചു. അതേസമയം, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ചയ്ക്കുള്ള ട്രംപിന്റെ നിർദേശം റഷ്യ തള്ളിയതായി റിപ്പോർട്ടുണ്ട്.
Trump–Putin Alaska meeting on August 15 to end Ukraine war; Russia also confirms.