വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവ നാളെ അർധ രാത്രി പ്രാബല്യത്തിലാകും. ഇത് സംബന്ധിച്ച് യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പ് ഇന്ത്യക്ക് ഔദ്യോഗിക നോട്ടീസ് നൽകി. മൊത്തം 50 ശതമാനം തീരുവയായി ഉയരുന്ന ഈ നടപടി ബുധനാഴ്ച അർധരാത്രി (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 9:30) മുതൽ പ്രാബല്യത്തിൽ വരും.
റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഈ തീരുവ വർധനയ്ക്ക് കാരണമായി യു.എസ്. ചൂണ്ടിക്കാട്ടുന്നത്. ഈ നടപടിയോട് പ്രതികരമായി ഇന്ത്യ യു.എസ്. ഉൽപ്പന്നങ്ങൾക്ക് മേൽ പ്രതികാര തീരുവകൾ ഏർപ്പെടുത്താൻ ആലോചിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അധിക തീരുവ പിൻവലിക്കാൻ ട്രംപ് ഭരണകൂടത്തെ സ്വാധീനിക്കുന്നതിനായി ഇന്ത്യ വാഷിംഗ്ടണിലെ രണ്ട് സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ തീരുവ വർധന ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധങ്ങളിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.