റഷ്യൻ എണ്ണ വാങ്ങുന്നതിന് ‘ശിക്ഷയായി’ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിച്ചേൽപ്പിച്ച അധിക തീരുവ ഇന്ത്യയെ ബാധിച്ചില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ചെയർമാൻ അർവിന്ദർ സിങ് സാഹ്നി വ്യക്തമാക്കി. താരിഫ് വർധന വന്നിട്ടും ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ കുറവൊന്നും വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
റഷ്യൻ എണ്ണ വാങ്ങുന്നതിന് പിന്നിൽ വിപണിയിലെ വില മാത്രമാണ് കാരണം എന്നും, സാമ്പത്തിക പരിഗണനകൾക്ക് പുറമെ മറ്റേതെങ്കിലും രാഷ്ട്രീയ സമ്മർദ്ദമോ നിർദ്ദേശമോ ഇല്ലെന്നും സാഹ്നി വ്യക്തമാക്കി. “റഷ്യൻ എണ്ണ വാങ്ങലിൽ ഒരു തടസ്സവുമില്ല. ഇറക്കുമതി അളവ് കൂട്ടാനോ കുറയ്ക്കാനോ ശ്രമിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.
സർക്കാരിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ റഷ്യൻ എണ്ണ ഇറക്കുമതിയിൽ നിയന്ത്രണമോ വിലക്കോ വന്നിട്ടില്ലെന്നും, പതിവുപോലെ ബിസിനസ് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരിഫ് വിഷയത്തിൽ അമേരിക്കയെ ‘തണുപ്പിക്കാനായി’ അവിടെനിന്ന് കൂടുതൽ എണ്ണ വാങ്ങാൻ നിർദ്ദേശമില്ലെന്നും സാഹ്നി വ്യക്തമാക്കി.
US Tariff Threat Over Russian Oil Purchases Did Not Affect India: IOC Chairman