ചര്‍ച്ചകളില്‍ പ്രധാന പങ്കാളി: സെലന്‍സ്‌കി ഇന്ത്യയിലേക്ക്

ചര്‍ച്ചകളില്‍ പ്രധാന പങ്കാളി: സെലന്‍സ്‌കി ഇന്ത്യയിലേക്ക്

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം അനിശ്ചിതമായി തുടരുന്നതിനിടെ യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ഇന്ത്യയിലേക്ക്. ഇന്ത്യയിലെ യുക്രൈന്‍ അംബാസിഡര്‍ ഒലെക്സാണ്ടര്‍ പോളിഷ്ചുക്ക് ആണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. സെലന്‍സ്‌കിയുടെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണെന്നും അതിനായുള്ള തീയതി തീരുമാനിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏറെ വര്‍ഷങ്ങളായി ഇന്ത്യയും യുക്രൈനും തമ്മില്‍ നയതന്ത്ര തലത്തില്‍ വളരെ അടുത്ത ബന്ധമാണ് നിലനിര്‍ത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതിനെ തുടര്‍ന്നാണ് യുക്രൈന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. യുക്രൈന്റെ ദേശീയ പതാകദിനത്തില്‍ എഎന്‍ഐയോട് സംസാരിക്കുമ്പോഴാണ് യുക്രൈന്‍ അംബാസിഡര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

റഷ്യന്‍ ഭരണകൂടവുമായുള്ള ഇന്ത്യയുടെ അടുത്ത സൗഹൃദം കാരണം ഇന്ത്യയെ സമാധാന ചര്‍ച്ചകളില്‍ ഒരു പ്രധാന പങ്കാളിയായാണ് യുക്രൈന്‍ കാണുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിലും സമാധാനം പുനസ്ഥാപിക്കുന്നതിലും ഇന്ത്യന്‍ പങ്കാളിത്തം യുക്രൈന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.

ഇന്ത്യ-യുക്രൈന്‍ ഉഭയകക്ഷി ബന്ധത്തില്‍ ഈ സന്ദര്‍ശനം ഒരു വലിയ നേട്ടമായിരിക്കും എന്ന പ്രതീക്ഷയും യുക്രൈന്‍ അംബാസിഡര്‍ പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രധാനമന്ത്രി മോദി യുക്രൈന്‍ സന്ദര്‍ശിക്കുകയും ഒരു സുഹൃത്ത് എന്ന നിലയില്‍ ആ രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാന്‍ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു

വ്യാഴാഴ്ച, പ്രധാനമന്ത്രി മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഒരു ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. യുക്രൈനിലും പശ്ചിമേഷ്യയിലും നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. പുടിനുമായുള്ള ട്രംപിന്റെ സമാധാന ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് യുക്രൈന്‍ ഭരണകൂടം ഇന്ത്യയെ ആശ്രയിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം അലാസ്‌കയില്‍ നടന്ന പുടിന്‍-ട്രംപ് കൂടിക്കാഴ്ച്ച യുക്രൈന്‍ ജനതയ്ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസം റഷ്യ നടത്തിയതെന്ന് യുക്രൈന്‍ ആരോപിച്ചു. ഈ ഘട്ടത്തിലാണ് സെലന്‍സ്‌കിയുടെ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.

Zelensky to India

Share Email
Top