ദില്ലി : ദുരന്തം നേരിട്ട അഫ്ഗാനിസ്ഥാന് സഹായം. 15 ടൺ ഭക്ഷ്യവസ്തുക്കൾ ഉടൻ ദുരിത മേഖലയിൽ എത്തിക്കും. നാളെ മുതൽ ഇന്ത്യയിൽ നിന്ന് കൂടുതൽ ദുരിതാശ്വാസ വസ്തുക്കളും അയക്കും. അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖിയുമായി എസ്. ജയ്ശങ്കര്‍ സംസാരിച്ചു. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 800-ൽ അധികം ആളുകൾ മരിക്കുകയും 2,500-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പല ഗ്രാമങ്ങളിലും രക്ഷാപ്രവർത്തനത്തിന് ആളില്ലെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്, നിരവധി ഗ്രാമങ്ങൾ പൂർണ്ണമായി തകർന്നു. മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് കുനാർ പ്രവിശ്യയിലെ നൂർ ഗുൽ, സാവ്കി, വാട്പൂർ, മനോഗി, ചപ ദാര എന്നീ ജില്ലകളിലാണ്. ഭൂകമ്പത്തെത്തുടർന്നുള്ള മണ്ണിടിച്ചിൽ ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെങ്കിലും, ഉൾപ്രദേശങ്ങളിലേക്ക് എത്തിച്ചേരാൻ രക്ഷാപ്രവർത്തകർക്ക് ഇപ്പോഴും ബുദ്ധിമുട്ടുകളുണ്ട്. പ്രദേശവാസികളും സൈനികരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ദുരന്തം നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ ഭരണകൂടം അഭ്യർത്ഥിച്ചു. ലോകാരോഗ്യ സംഘടന ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്ന് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ മാനുഷിക സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.