ചാർലി കിർക്ക് വധത്തിന് പിന്നാലെ എഫ്.ബി.ഐ തലവൻ കാഷ് പട്ടേൽ സമ്മർദ്ദത്തിൽ;കാഷ് പട്ടേലിനെ പുറത്താക്കുമോ? ട്രംപ് തീരുമാനത്തെച്ചൊല്ലി അഭ്യൂഹങ്ങൾ

ചാർലി കിർക്ക് വധത്തിന് പിന്നാലെ എഫ്.ബി.ഐ തലവൻ കാഷ് പട്ടേൽ സമ്മർദ്ദത്തിൽ;കാഷ് പട്ടേലിനെ പുറത്താക്കുമോ? ട്രംപ് തീരുമാനത്തെച്ചൊല്ലി അഭ്യൂഹങ്ങൾ

ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ എഫ്.ബി.ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റുമോ എന്ന ചർച്ചകൾ അമേരിക്കയിൽ ശക്തമാണ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയും യാഥാസ്ഥിതിക പ്രസ്ഥാനത്തിന്റെ മുഖ്യ നേതാവുമായ ചാർലി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് കാഷ് വീണ്ടും ശ്രദ്ധയിൽപ്പെട്ടത്. കിർകിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട എഫ്.ബി.ഐ നടപടികൾ കോൺഗ്രസ് വിചാരണയിൽ ചോദ്യം ചെയ്യപ്പെടുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

സെപ്റ്റംബർ 10-ന് യു‌റ്റാ വാലി യൂണിവേഴ്സിറ്റിയിൽ നടന്ന രാഷ്ട്രീയ പരിപാടിക്കിടെയായിരുന്നു ചാർലി കിർക്കിന്റെ കൊലപാതകം. ടെയ്‌ലർ റോബിൻസൺ എന്നയാളെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. കൊല നടന്ന മണിക്കൂറുകൾക്കകം എഫ്.ബി.ഐ രണ്ടുപേരെ പിടികൂടിയെങ്കിലും, അവർ പ്രതികളല്ലെന്ന് തെളിഞ്ഞതോടെ വിട്ടയച്ചു. കൊലയാളിയെ പിടികൂടിയതിന് ശേഷമുള്ള ക്രെഡിറ്റ് കാഷ് പട്ടേൽ പൊതുവേദിയിൽ ഏറ്റെടുത്തത് എഫ്.ബി.ഐ ജീവനക്കാരിൽ അസന്തോഷം സൃഷ്ടിച്ചു.

ഫോക്സ് ന്യൂസ് റിപ്പോർട്ടുകൾ പ്രകാരം, ട്രംപിന് അടുത്തുള്ള പലരും കാഷിനെ പുറത്താക്കണമെന്ന അഭിപ്രായത്തിലാണ്. മുൻ മിസോറി അറ്റോർണി ജനറൽ ആൻഡ്രൂ ബെയ്‌ലിയെ എഫ്.ബി.ഐ മേധാവിയാക്കാൻ ട്രംപ് നേരത്തെ തീരുമാനിച്ചിരുന്നു. ബെയ്‌ലി, ഡെപ്യൂട്ടി ഡയറക്ടർ ഡാൻ ബോംഗിനോയുമായി അധികാരം പങ്കിടുമെന്ന് പ്രഖ്യാപിച്ചതോടെ കാഷിന്റെ പുറത്താക്കൽ അഭ്യൂഹങ്ങൾ കൂടി ശക്തമായി.

കൊലയാളിയെ പിടികൂടിയതിന് പിന്നാലെ ട്രംപ് തന്നെ കാഷിനെയും എഫ്.ബി.ഐ ടീമിനെയും തുറന്നുപ്രശംസിച്ചു. വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻ മേധാവി സ്റ്റീവൻ ചുങും ഇതേ നിലപാട് പങ്കുവെച്ചു. എന്നാൽ അറ്റോർണി ജനറൽ പാം ബോണ്ടിയും ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചും കാഷിന്റെ നേതൃത്വശേഷിയെ ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. ജെഫ്രി എപ്സ്റ്റീൻ കേസ് കൈകാര്യം ചെയ്യുന്നതിൽ ഉണ്ടായ വീഴ്ചകളും അദ്ദേഹത്തിനെതിരെ ഉയർന്ന വിമർശനങ്ങൾ കൂട്ടിയതായി സൂചനയുണ്ട്.

എപ്സ്റ്റീൻ കേസ് രേഖകൾ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് നീതിന്യായ വകുപ്പും എഫ്.ബി.ഐയും തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ കാഷ് പട്ടേലും ഡെപ്യൂട്ടി ഡയറക്ടർ ഡാൻ ബോംഗിനോയും രാജിക്കൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. ഡെയ്‌ലി വയർ റിപ്പോർട്ടിൽ, പ്രധാന രേഖകൾ അറ്റോർണി ജനറൽ പാം ബോണ്ടി കൈകാര്യം ചെയ്യുന്നതിൽ കാഷ് അസന്തോഷം പ്രകടിപ്പിച്ചതായും, ബോംഗിനോ സ്ഥാനമൊഴിയുകയാണെങ്കിൽ താനും രാജി നൽകാൻ തയ്യാറാണെന്നും പറഞ്ഞതായി സൂചിപ്പിച്ചു.

എന്നാൽ, പിന്നീട് കാഷ് പട്ടേൽ തന്നെ രംഗത്ത് വന്ന് ഈ അഭ്യൂഹങ്ങളെ തള്ളി. താൻ സ്ഥാനത്ത് നിന്ന് പിന്മാറുന്നില്ലെന്നും, എഫ്.ബി.ഐയെ മുന്നോട്ടു നയിക്കാൻ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

After Charlie Kirk’s Murder, FBI Chief Kash Patel Under Pressure; Will Trump Remove Him Amid Speculation?

Share Email
LATEST
More Articles
Top