കൽപ്പറ്റ : വയനാട്ടിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി രതീഷ് (45) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇദ്ദേഹത്തെ രണ്ടാഴ്ച മുമ്പാണ് രോഗലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് രതീഷ്. നിലവിൽ ഈ രോഗം ബാധിച്ച് 11 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ കാസർകോട് സ്വദേശിയായ ഒരു യുവാവും മലപ്പുറം സ്വദേശിയായ 10 വയസ്സുകാരനും അതീവ ഗുരുതരാവസ്ഥയിലാണ്.
രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. വ്യാപനം തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാനും തീരുമാനമായി. രോഗം പകർന്നതിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.











