ദോഹ : ദോഹയിൽ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഈ ആക്രമണം വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ദോഹയിലെ ആക്രമണം. ഹമാസ് നേതൃത്വത്തിനെതിരെ ഇസ്രായേൽ നടത്തിയ ഓപ്പറേഷന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ഇത് ആദ്യമായാണ് ഖത്തറിൽ ഇസ്രായേൽ സൈന്യം ഇത്തരമൊരു ഓപ്പറേഷൻ നടത്തുന്നത്. ഇസ്രായേൽ പ്രതിരോധ സേനയും സുരക്ഷാ ഏജൻസികളും സംയുക്തമായി നടത്തിയ നീക്കമാണിതെന്നാണ് സൈന്യത്തിന്റെ വിശദീകരണം. ഇസ്രായേലാണ് ആക്രമണം നടത്തിയതെന്നും പൂർണ്ണ ഉത്തരവാദിത്തം ഇസ്രായേലിനാണെന്നും നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേലും ഹമാസും തമ്മിലുള്ള ചർച്ചകളിൽ ഖത്തർ ഒരു മധ്യസ്ഥ രാഷ്ട്രമായി പ്രവർത്തിച്ചുവരികയായിരുന്നു. ഹമാസിന് വെടിനിർത്തലിന് ഡൊണാൾഡ് ട്രംപ് ‘അവസാന മുന്നറിയിപ്പ്’ നൽകിയ അതേ ആഴ്ചയാണ് ആക്രമണം നടന്നതെന്നും ശ്രദ്ധേയമാണ്. ഭീരുപരമായ ഇസ്രായേൽ ആക്രമണമാണിതെന്നും, എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും നയങ്ങളുടെയും നഗ്നമായ ലംഘനമാണിതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അൽ-അൻസാരി പറഞ്ഞു.