എബി മക്കപ്പുഴ
സ്പെയിൻ: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ സ്പെയിനിലെ മനോഹരമായ കടൽത്തീരങ്ങൾ അധികൃതർ അടച്ചിട്ടു. ‘ബ്ലൂ ഡ്രാഗൺ’ (Glaucus atlanticus) എന്നറിയപ്പെടുന്ന ഒരിനം അപൂർവ കടലൊച്ചിന്റെ (സീ സ്ലഗ്) സാന്നിധ്യമാണ് ഈ അസാധാരണ നടപടിക്ക് കാരണം. കാഴ്ചയിൽ മനോഹരമെങ്കിലും, സ്പർശിച്ചാൽ മാരകമായ വിഷം പുറത്തുവിടുമെന്നതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്.
സാധാരണയായി ആഴക്കടലിൽ കാണുന്ന ഈ ജീവികളെ സമീപകാലത്ത് സ്പെയിനിന്റെ തീരപ്രദേശങ്ങളിൽ കൂടുതലായി കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
ബ്ലൂ ഡ്രാഗൺ കടൽ സ്ലഗ്ഗുകൾക്ക് സ്വന്തമായി വിഷം ഉത്പാദിപ്പിക്കാൻ കഴിവില്ല. എന്നാൽ, ഇവയുടെ പ്രധാന ആഹാരമായ ‘പോർച്ചുഗീസ് മാൻ ഓഫ് വാർ’ (Portuguese man o’ war) എന്ന അതിമാരക വിഷമുള്ള ജെല്ലിഫിഷിനെ ഭക്ഷിക്കുമ്പോൾ അതിന്റെ വിഷ കോശങ്ങളെ നശിപ്പിക്കാതെ സ്വന്തം ശരീരത്തിലേക്ക് ശേഖരിക്കുന്നു. ഈ വിഷം അവയുടെ ചിറകുകളുടെ അറ്റത്ത് സൂക്ഷിക്കപ്പെടുകയും ഇരയെ ആക്രമിക്കാനോ സ്വയം പ്രതിരോധിക്കാനോ വേണ്ടി പുറത്തുവിടുകയും ചെയ്യും.
പോർച്ചുഗീസ് മാൻ ഓഫ് വാറിന്റെ വിഷം മനുഷ്യർക്ക് അതീവ അപകടകരമാണ്. ഇത് സ്പർശിച്ചാൽ കഠിനമായ വേദന, ചുവപ്പ് നിറം, വീക്കം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ചിലപ്പോൾ ഹൃദയാഘാതം വരെ സംഭവിക്കാം.
വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ബ്ലൂ ഡ്രാഗണിന്റെ സാന്നിധ്യമുള്ള തീരങ്ങൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്. കടൽത്തീരങ്ങളിൽ ഈ ജീവികളെ ശ്രദ്ധയിൽപ്പെട്ടാൽ അവയെ സ്പർശിക്കരുതെന്നും അധികൃതരെ വിവരമറിയിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
‘Blue Dragon’ on Spanish beaches: Tourists warned