ബൊൾസൊനാരോയെ ജയിലിൽ നിന്നും മോചിപ്പിക്കാൻ നീക്കം; ബ്രസീലിൽ പ്രതിഷേധിച്ച് പതിനായിരങ്ങൾ, തെരുവിലിറങ്ങി

ബൊൾസൊനാരോയെ ജയിലിൽ നിന്നും മോചിപ്പിക്കാൻ നീക്കം; ബ്രസീലിൽ പ്രതിഷേധിച്ച് പതിനായിരങ്ങൾ, തെരുവിലിറങ്ങി

റിയോ ഡി ജനീറോ : മുൻ പ്രസിഡന്റ് ജൈർ ബൊൾസൊനാരോയെയും മറ്റ് നിയമനിർമ്മാതാക്കളെയും കോടതി നടപടികളിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നിയമനിർമ്മാണങ്ങൾക്കെതിരെ ബ്രസീലിലെ പ്രധാന നഗരങ്ങളിൽ പതിനായിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചു. 2022-ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കലാപത്തിന് ശ്രമിച്ചതിന് ജയിൽ ശിക്ഷ ലഭിച്ച ബൊൾസൊനാരോയെയും മറ്റ് കുറ്റവാളികളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നിയമനിർമ്മാണ നീക്കങ്ങളാണ് പ്രതിഷേധത്തിന് ആക്കം കൂട്ടിയത്. സോഷ്യൽ മൂവ്‌മെന്റുകൾ, യൂണിയനുകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾ, സ്വന്തം നിയമപരമായ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന നിയമനിർമ്മാതാക്കൾക്കെതിരെയുള്ള ജനവികാരമാണ് ഉയർത്തിക്കാട്ടിയത്.

നിയമനിർമ്മാതാക്കൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾക്ക് രഹസ്യ വോട്ടെടുപ്പിലൂടെ കോൺഗ്രസിന്റെ അനുമതി തേടുന്ന ഭരണഘടനാ ഭേദഗതിക്ക് കഴിഞ്ഞയാഴ്ച ജനപ്രതിനിധിസഭ അംഗീകാരം നൽകിയിരുന്നു.
ഇതിനു പുറമെ, ബൊൾസൊനാരോയ്ക്കും അദ്ദേഹത്തിന്റെ അടുത്ത അനുയായികൾക്കും 2023 ജനുവരിയിലെ കലാപത്തിൽ പങ്കെടുത്ത നൂറുകണക്കിന് ആളുകൾക്കും പൊതുമാപ്പ് നൽകാൻ കഴിയുന്ന ഒരു ബിൽ വേഗത്തിൽ പാസാക്കാനും നിയമനിർമ്മാതാക്കൾ ശ്രമിക്കുന്നുണ്ട്.

ഈ നീക്കങ്ങളാണ് രാജ്യത്തെ ഞെട്ടിപ്പിച്ചുകൊണ്ട് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. സാവോ പോളോയിലെ അവെനിഡ പൗളിസ്റ്റയിൽ മാത്രം ഏകദേശം 40,000 പേർ പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു. ‘പൊതുമാപ്പ് വേണ്ട’, മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ തെരുവുകളിൽ അണിനിരന്നു.

Share Email
Top