കാബ്രിൻ: കാലിഫോർണിയയിൽ, 73 വയസ്സുള്ള ഇന്ത്യക്കാരി ഹർജിത് കൗറിനെ യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് തടങ്കലിൽ വെച്ചതിനെതിരെ നൂറുകണക്കിന് ആളുകൾ പ്രതിഷേധിച്ചു. എൽ സോബ്രാന്റേ സിഖ് ഗുരുദ്വാരക്ക് പുറത്ത് നടന്ന പ്രതിഷേധത്തിൽ “മുത്തശ്ശിയെ വീട്ടിലെത്തിക്കൂ” എന്നെഴുതിയ പ്ലക്കാർഡുകളുമായി 200-ലധികം ആളുകൾ പങ്കെടുത്തു. പ്രാദേശിക ഉദ്യോഗസ്ഥരും നിയമനിർമ്മാതാക്കളും ഉൾപ്പെടെയുള്ളവർ ഹർജിത് കൗറിനെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.
കഴിഞ്ഞ 30 വർഷമായി അമേരിക്കയിൽ താമസിക്കുന്ന ഹർജിത് കൗർ, വർക്ക് പെർമിറ്റോടെയാണ് ഇവിടെ കഴിഞ്ഞിരുന്നത്. കഴിഞ്ഞ 13 വർഷമായി ഐസിഇക്ക് മുന്നിൽ കൃത്യമായി ഹാജരാകുകയും ചെയ്തിരുന്നു. എന്നിട്ടും പതിവ് പരിശോധനക്കിടയിലാണ് അവരെ തടഞ്ഞുവെച്ചത്. മെസാ വെർഡെ ഐസിഇ പ്രോസസ്സിംഗ് സെന്ററിലെ തടങ്കലിൽ കഴിയുന്ന ഹർജിത് കൗറിന് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്നും, അവർക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്നും കുടുംബം ആശങ്കപ്പെടുന്നു.
2012-ൽ അവരുടെ അപേക്ഷ നിരസിച്ചതിന് ശേഷം ഇന്ത്യയിലേക്ക് പോകാൻ തയ്യാറെടുത്ത് ലഗേജ് പോലും പാക്ക് ചെയ്തിരുന്നുവെന്ന് മരുമകൾ പറഞ്ഞു. ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് അടിയന്തര യാത്രാ രേഖകൾ സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.













