വാഷിംഗ്ടൺ ഡി.സി.: അമേരിക്കയിൽ ജനിക്കുന്നവർക്കെല്ലാം പൗരത്വം ഉറപ്പുനൽകുന്ന ജന്മാവകാശ പൗരത്വം (Birthright Citizenship) അവസാനിപ്പിക്കാനുള്ള പ്രസിഡൻ്റിൻ്റെ എക്സിക്യൂട്ടീവ് ഓർഡറിൻ്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം വെള്ളിയാഴ്ച യു.എസ്. സുപ്രീം കോടതിയെ സമീപിച്ചു.
14-ാം ഭേദഗതി പ്രകാരം അമേരിക്കയിൽ ജനിക്കുന്നവർക്ക് പൗരത്വം ലഭിക്കുമെന്നുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ധാരണ തെറ്റിദ്ധാരണയാണ് എന്ന് ട്രംപ് ഭരണകൂടം സുപ്രീം കോടതിയെ അറിയിച്ചു. ഈ കാഴ്ചപ്പാട് വിനാശകരമായ പ്രത്യാഘാതങ്ങളോടെ വ്യാപകമായി എന്നും ഭരണകൂടം വാദിച്ചു.
അനധികൃത കുടിയേറ്റക്കാർക്ക് ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നിഷേധിക്കാൻ ലക്ഷ്യമിട്ടുള്ള ട്രംപിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ വന്ന കീഴ്‌ക്കോടതികളുടെ വിധികൾക്കെതിരെയാണ് ഭരണകൂടം അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇതും അനധികൃത പൗരത്വം ആണെന്നും ഇതുമായി ബന്ധപ്പെട്ട കീഴ് കോടതികളുടെ തീരുമാനങ്ങൾ പ്രസിഡൻ്റിനും ഭരണകൂടത്തിനും അതീവ പ്രാധാന്യമുള്ള ഒരു നയത്തെ അസാധുവാക്കി, ഇത് നമ്മുടെ അതിർത്തി സുരക്ഷയ്ക്ക് തുരങ്കം വെക്കുന്നു,” എന്ന് ഭരണകൂടത്തിന്റെ ഉന്നത അപ്പീൽ അഭിഭാഷകൻ സോളിസിറ്റർ ജനറൽ ഡി.ജോൺ സൗവർ സുപ്രീം കോടതിയെ ബോധിപ്പിച്ചു.
കീഴ് കോടതി വിധികൾ, നിയമപരമായ ന്യായീകരണങ്ങളില്ലാതെ, യോഗ്യതയില്ലാത്ത ലക്ഷക്കണക്കിന് ആളുകൾക്ക് അമേരിക്കൻ പൗരത്വത്തിൻ്റെ പദവി നൽകുന്നു,” എന്നും അദ്ദേഹം ഹർജിയിൽ കൂട്ടിച്ചേർത്തു.
ട്രംപിൻ്റെ ഈ നീക്കം അമേരിക്കയിലെ കുടിയേറ്റ നിയമങ്ങളിലും പൗരത്വ വിഷയങ്ങളിലും വലിയ രാഷ്ട്രീയ-നിയമപരമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.













