പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ ഉണ്ടായ ശക്തമായ കാർ ബോംബ് സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് സർഗുൻ റോഡിലെ പൊലീസ് ആസ്ഥാനത്തിന് സമീപം നടന്ന സ്ഫോടനം തിരക്കേറിയ പ്രദേശത്ത് ഉഗ്രശബ്ദത്തോടെയാണ് അരങ്ങേറിയത്. സ്ഫോടനത്തിന്റെ പ്രകമ്പനം നഗരത്തിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടു, സമീപത്തെ കെട്ടിടങ്ങളുടെ ജനാലകൾ തകർന്നുവെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് വെടിയൊച്ചകളും കേട്ടതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. രക്ഷാപ്രവർത്തകരും പോലീസും സൈന്യവും സ്ഥലത്തെത്തി, പരിക്കേറ്റവരെ ഉടൻ സിവിൽ ആശുപത്രിയിലേക്ക് മാറ്റി. നഗരത്തിലെ ആശുപത്രികളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെടിവെപ്പിലും സ്ഫോടനത്തിലും രണ്ട് പൊലീസുകാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയാണ് സംശയത്തിന്റെ നിഴലിലുള്ളത്. ഈ പ്രവിശ്യയിൽ സമാനമായ ആക്രമണങ്ങൾ മുമ്പും ഇവർ നടത്തിയിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ നഗരത്തിൽ നിരീക്ഷണവും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണവും പശ്ചാത്തലവും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
 













