ഛത്തീസ്ഗഡിലെ ബൽറാംപൂരിൽ ലൂട്ടി ഡാമിന്‍റെ ഒരു ഭാഗം തകർന്നുവീണതിനെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ നാല് പേർ മരിച്ചു. മൂന്നു പേരെ കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ ഒരേ കുടുംബത്തിലെ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഇവർ വീടിനുള്ളിൽ ഉറക്കത്തിലായിരുന്നു. കാണാതായവരെ തേടി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
1980ൽ നിർമ്മിച്ച ധനേഷ്പൂർ ഗ്രാമത്തിലെ ഡാമിലാണ് തകർച്ച സംഭവിച്ചത്. പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. ഡാമിൽ നിന്ന് ഒഴുകിയെത്തിയ വെള്ളം കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും വ്യാപക നാശം വിതച്ചു. അപകട വിവരം ലഭിച്ച ഉടൻ പൊലീസ് ഉൾപ്പെടെയുള്ള രക്ഷാസേന സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ആരംഭിച്ചു.
കഴിഞ്ഞ ആഴ്ച കനത്ത മഴയിൽ ദന്തേവാഡ, ബസ്താർ എന്നിവിടങ്ങളിൽ എട്ട് പേർ മരിച്ചിരുന്നു. അവിടെ ഗ്രൗണ്ട് സർവെ നടത്തിയതായി മുഖ്യമന്ത്രി വിഷ്ണു ഡിയോ സായ് അറിയിച്ചു. ദുരിതബാധിതർക്കായി ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Chhattisgarh dam collapse kills 4; 3 missing