ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

ഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. നാളെ രാവിലെ 10 മണിക്ക് ചടങ്ങുകൾ ആരംഭിക്കും. 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി.പി. രാധാകൃഷ്ണൻ വിജയിച്ചത്. പാർലമെന്റിന്റെ ഇരുസഭകളിലുമായി 98.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി, 13 എം.പി.മാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. എൻ.ഡി.എ. പ്രതീക്ഷിച്ച 439 വോട്ടുകളെ മറികടന്ന് 452 വോട്ടുകൾ ലഭിച്ചു, 15 വോട്ടുകൾ അസാധുവായി.

പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയും സുപ്രീംകോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് സുദർശന റെഡ്ഡിക്ക് 300 വോട്ടുകൾ ലഭിച്ചു. ഇന്ത്യാ സഖ്യത്തിന് 315 എം.പി.മാരുടെ പിന്തുണയുണ്ടായിരുന്നെങ്കിലും, സ്വതന്ത്രർ ഉൾപ്പെടെ 9 പേർ പിന്തുണ അറിയിച്ചിരുന്നു. 324 വോട്ടുകൾ പ്രതീക്ഷിച്ചെങ്കിലും 300 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. രണ്ട് ദക്ഷിണേന്ത്യക്കാർ തമ്മിൽ മത്സരിച്ച ഈ തിരഞ്ഞെടുപ്പ് രാജ്യത്തെ ഏറ്റവും വാശിയേറിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലൊന്നായി മാറി.

Share Email
Top