കെയ്‌റോ: ഗാസയിൽ തടവിലാക്കിയ 47 ഇസ്രയേൽ ബന്ദികളുടെ ചിത്രങ്ങൾ യാത്രാമൊഴി സന്ദേശത്തോടെ ഹമാസ് പുറത്തുവിട്ടു. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രയേൽ സേനയുടെ സൈനിക നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഹമാസിൻ്റെ ഈ നടപടി.
47 ബന്ദികളുടെയും മുഖങ്ങൾ ഉൾക്കൊള്ളിച്ചുള്ള ചിത്രമാണ് ഹമാസ് പുറത്തുവിട്ടത്. ഓരോ ചിത്രത്തിൻ്റെയും താഴെ, 1986-ൽ ലബനീസ് ഭീകരരുടെ പിടിയിലായെന്ന് കരുതുന്ന ഇസ്രയേൽ വ്യോമസേന ഉദ്യോഗസ്ഥൻ റോൺ അറാദിൻ്റെ പേരും 1 മുതൽ 47 വരെയുള്ള നമ്പറുകളും നൽകിയിട്ടുണ്ട്. റോൺ അറാദിന് എന്ത് സംഭവിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ലാത്ത സാഹചര്യത്തിൽ, ഗാസയിലെ ബന്ദികൾക്കും അതേ ഗതിയാകും ഉണ്ടാകുകയെന്ന് ഹമാസ് ഭീഷണി മുഴക്കി.
ചിത്രങ്ങളോടൊപ്പമുള്ള സന്ദേശത്തിൽ, ബന്ദി മോചനം ഉൾപ്പെടെയുള്ള വെടിനിർത്തൽ കരാർ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളിക്കളഞ്ഞുവെന്നും, ഇസ്രയേൽ സൈനിക മേധാവി ഇയാൽ സമീർ ഗാസ സിറ്റിയിലെ സൈനിക നടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചുവെന്നും ഹമാസ് ആരോപിക്കുന്നു.
ഗാസയിലെ ഇസ്രയേൽ സൈനിക ഓപ്പറേഷൻ തുടങ്ങിയതോടെ ഒരു ബന്ദിയെപ്പോലും ജീവനോടെയോ മരിച്ചോ കണ്ടെത്താനാകില്ലെന്നും, എല്ലാവർക്കും റോൺ അറാദിൻ്റെ ഗതിയാകും ഉണ്ടാകുകയെന്നും ഹമാസിൻ്റെ സൈനിക വിഭാഗമായ അൽ-ഖ്വാസം ബ്രിഗേഡ് മറ്റൊരു പ്രസ്താവനയിലൂടെ അറിയിച്ചു. ബന്ദികളെ കൊല്ലാൻ നെതന്യാഹു തീരുമാനിച്ചതിനാൽ, അവരുടെ ജീവനിൽ ഹമാസിന് ആശങ്കയില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
ഗാസയിൽ ശേഷിക്കുന്ന 48 ഇസ്രയേൽ ബന്ദികളിൽ 20 പേർ മാത്രമാണ് ജീവിച്ചിരിപ്പുള്ളതെന്നാണ് നിലവിലെ അനുമാനം. ഇതിൽ രണ്ട് പേർ ഗുരുതരാവസ്ഥയിലാണെന്നും സൂചനകളുണ്ട്.
Hamas releases Israeli hostages in Gaza as a threatening message













