ബുഡാപെസ്റ്റ്: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം ഹംഗറി തള്ളി. റഷ്യൻ എണ്ണയെയും വാതകത്തെയും ആശ്രയിക്കുന്നത് തുടരുമെന്ന് ഹംഗറി വിദേശകാര്യ മന്ത്രി പീറ്റർ ഷിയാർത്തോ വ്യക്തമാക്കി. യു.എൻ പൊതുസഭയിൽ സംസാരിക്കവേ, റഷ്യയിൽ നിന്നുള്ള ഊർജ വിതരണം ഇല്ലാതെ ഹംഗറിക്ക് സുരക്ഷിതമായ ഊർജ ലഭ്യത ഉറപ്പാക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് നാറ്റോ സഖ്യകക്ഷികൾക്ക് മേൽ റഷ്യൻ ഊർജ ഇറക്കുമതി നിർത്താൻ സമ്മർദം ചെലുത്തുന്നതിനിടെയാണ് ഹംഗറിയുടെ ഈ നിലപാട്.
“മറ്റ് ഉറവിടങ്ങളിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്നത് സ്വപ്നം കാണാം, പക്ഷേ അടിസ്ഥാന സൗകര്യങ്ങൾ ഉള്ളിടത്ത് നിന്ന് മാത്രമേ ഹംഗറിക്ക് ഇറക്കുമതി സാധ്യമാകൂ,” ഷിയാർത്തോ വിശദീകരിച്ചു. ഹംഗറിയും സ്ലോവാക്യയുമാണ് റഷ്യൻ ഊർജ ഇറക്കുമതി നിർത്തുന്നതിനെ ഏറ്റവും കൂടുതൽ എതിർക്കുന്ന രാജ്യങ്ങൾ. ഹംഗറിയുടെ സർക്കാർ ഉടമസ്ഥതയിലുള്ള എം.ഒ.എൽ ഗ്രൂപ്പ്, ദ്രുഷ്ബ പൈപ്പ്‌ലൈൻ വഴി പ്രതിവർഷം ഏകദേശം അഞ്ച് ദശലക്ഷം ടൺ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്.