റഷ്യയില്‍നിന്ന് കൂടുതല്‍ എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ തയ്യാറെടുത്ത് ഇന്ത്യ

റഷ്യയില്‍നിന്ന് കൂടുതല്‍ എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ തയ്യാറെടുത്ത് ഇന്ത്യ

ന്യൂഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് റഷ്യയില്‍നിന്ന് കൂടുതല്‍ എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ തയ്യാറെടുത്ത് ഇന്ത്യ. ഇതിനായുള്ള ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആരംഭിച്ചതായി റഷ്യ സ്ഥിരീകരിച്ചു. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് ( TASS) ആണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളേ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

നിലവില്‍ റഷ്യന്‍ നിര്‍മിത എസ്-400 സംവിധാനം ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങുന്നതിനേപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി റഷ്യന്‍ ഫെഡറല്‍ സര്‍വീസ് ഫോര്‍ മിലിട്ടറി – ടെക്‌നിക്കല്‍ കോര്‍പ്പറേഷന്‍ മേധാവി ദിമിത്രി ഷുഗയേവ് വ്യക്തമാക്കി. എന്നാല്‍, എത്ര എസ്-400 സംവിധാനങ്ങളാകും വാങ്ങുക എന്നതിനേപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല. കുറഞ്ഞത് രണ്ട് എസ്-400 സംവിധാനങ്ങള്‍ കൂടി ഇന്ത്യ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്ത്യ- ചൈന, ഇന്ത്യ- പാക് അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുകയാണ് നിലവില്‍ ഇന്ത്യയുടെ പക്കലുള്ള എസ്-400 സംവിധാനങ്ങള്‍. രണ്ടെണ്ണം ചൈനിസ് അതിര്‍ത്തിയോട് ചേര്‍ന്നും ഒരെണ്ണം പാകിസ്തനില്‍നിന്നുള്ള ആക്രമണങ്ങളെ നേരിടുന്നതിനും വേണ്ടിയാണ് വിന്യസിച്ചിരിക്കുന്നത്. പുതിയതായി വാങ്ങുന്നുണ്ടെങ്കില്‍ ചൈനിസ് അതിര്‍ത്തിയില്‍ രണ്ടെണ്ണം കൂടി വിന്യസിച്ചേക്കും.

2018-ല്‍ അഞ്ച് എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വാങ്ങാന്‍ റഷ്യയുമായി ഇന്ത്യ കരാറൊപ്പിട്ടിരുന്നു. 550 കോടി ഡോളറിന്റെ ( ഏകദേശം 48,426 കോടി രൂപ) ഇടപാടിനാണ് അന്ന് ഒപ്പുവെച്ചത്. കരാര്‍ പ്രകാരം ഇനി രണ്ട് എസ്-400 യൂണിറ്റുകള്‍ കൂടി ഇന്ത്യയ്ക്ക് റഷ്യ കൈമാറേണ്ടതുണ്ട്. യുക്രൈനുമായുള്ള യുദ്ധത്തെ തുടര്‍ന്ന് ഇത് വൈകുന്നുണ്ട്. 2027-ഓടെ ശേഷിക്കുന്ന എസ്-400 സംവിധാനങ്ങള്‍ ഇന്ത്യയ്ക്ക് റഷ്യ കൈമാറിയേക്കും.

ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാകിസ്താന്റെ അവാക്‌സ് വിമാനത്തെ 300 കിലോമീറ്റര്‍ ദൂരെനിന്ന് എസ്-400 സംവിധാനം വെടിവെച്ചിട്ടിരുന്നു. ഇന്ത്യ വാങ്ങിയ എസ്-400 സംവിധാനങ്ങള്‍ക്ക് സുദര്‍ശന്‍ ചക്ര എന്നാണ് നല്‍കിയിരിക്കുന്ന പേര്.

India prepares to buy more S-400 air defense systems from Russia

Share Email
LATEST
Top