ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ 60-ാം സെഷനിൽ പാകിസ്താനെയും സ്വിറ്റ്സർലൻഡിനെയും ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ചു. ജനീവയിലെ ഇന്ത്യൻ സ്ഥിരം മിഷനിലെ കൗൺസിലർ ക്ഷിതിജ് ത്യാഗിയാണ് ചൊവ്വാഴ്ച നടന്ന പൊതുചർച്ചയിൽ പ്രതികരിച്ചത്.
“ഇന്ത്യയ്‌ക്കെതിരെ നുണകൾ പ്രചരിപ്പിക്കുന്ന പാകിസ്താൻ രോഗാതുരമായ ഒഴിയാബാധയാണ്” എന്ന് ത്യാഗി കുറ്റപ്പെടുത്തി. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരിൽ നിന്ന് ഇന്ത്യയ്ക്ക് പാഠങ്ങൾ ആവശ്യമില്ലെന്നും, ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നവരിൽ നിന്ന് പ്രഭാഷണവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാം ആക്രമണത്തിന് നൽകിയ ഇന്ത്യയുടെ വ്യക്തമായ മറുപടി കാര്യങ്ങൾ തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വിറ്റ്സർലൻഡ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ “അപ്രതീക്ഷിതവും ഉപരിപ്ലവവും വിവരദോഷകരവും” ആണെന്ന് ഇന്ത്യ വ്യക്തമാക്കി. വംശീയത, വിവേചനം, വിദേശികളോടുള്ള വെറുപ്പ് എന്നിവ ഉൾപ്പെടെയുള്ള സ്വന്തം വെല്ലുവിളികളിൽ സ്വിറ്റ്സർലൻഡ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
“ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന നിലയിൽ, ഈ ആശങ്കകളെ അഭിസംബോധന ചെയ്യാൻ സ്വിറ്റ്സർലൻഡിനെ സഹായിക്കാൻ ഇന്ത്യ തയ്യാറാണ്,” എന്ന് പറഞ്ഞു ത്യാഗി പ്രസംഗം അവസാനിപ്പിച്ചു.
India’s Strong Criticism at UN Human Rights Council; Pakistan and Switzerland Targeted