ബെംഗളൂരു: കർണാടകത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രങ്ങൾക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് ബാലറ്റുപയോഗിച്ച് വോട്ടെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് ശുപാർശ ചെയ്തത്.
ഉടൻ നടക്കാനിരിക്കുന്ന ബെംഗളൂരു കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ബാലറ്റ് ഉപയോഗിച്ചാകുമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ജി.എസ്. സംഗ്രേഷി അറിയിച്ചു. ബാലറ്റ് ഉപയോഗിച്ചുള്ള വോട്ടെടുപ്പിൽ നിയമപരമായ തടസ്സങ്ങളില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കി. ഈ വിഷയത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടേണ്ടതില്ലെന്നും, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെപ്പോലെ ഒരു ഭരണഘടനാ സ്ഥാപനമാണെന്നും സംഗ്രേഷി കൂട്ടിച്ചേർത്തു. ബാലറ്റ് ഉപയോഗിച്ചുള്ള വോട്ടെടുപ്പ് ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ ഈ നീക്കം വോട്ടർമാരോടുള്ള വെല്ലുവിളിയാണെന്ന് ബാലറ്റിനെ എതിർക്കുന്ന ബിജെപി ആരോപിച്ചു. ബാലറ്റ് ഉപയോഗിച്ചാൽ വോട്ടിങ് യന്ത്രങ്ങളെക്കാൾ കൂടുതൽ തട്ടിപ്പുകൾ നടക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആരോപിച്ചു.
Karnataka government to use ballot papers instead of voting machines in local body elections