തിരുവനന്തപുരം: ജനവാസ മേഖലകളിൽ ഇറങ്ങി അക്രമം നടത്തുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ അധികാരം നൽകുന്ന നിയമഭേദഗതി ബിൽ ഇന്ന് കേരള നിയമസഭയിൽ അവതരിപ്പിക്കും. 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തുന്നതാണ് ഈ ബിൽ.
പുതിയ ഭേദഗതി അനുസരിച്ച്, അക്രമാസക്തരായ മൃഗങ്ങളെ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് വേഗത്തിൽ ഉത്തരവിറക്കാൻ കഴിയും. ഈ ബിൽ നിയമസഭ പാസാക്കിയാലും, കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തുന്നതിനാൽ രാഷ്ട്രപതിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. ബിൽ കണ്ണിൽ പൊടിയിടാനുള്ള ഒരു നീക്കം മാത്രമാണെന്ന് ആരോപിച്ച് പ്രതിപക്ഷം ഇതിനെ എതിർക്കാൻ സാധ്യതയുണ്ട്.
അതോടൊപ്പം, സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ വളർത്തിയ ചന്ദനമരം വനം വകുപ്പിന്റെ അനുമതിയോടെ മുറിക്കാനുള്ള വന നിയമ ഭേദഗതി ബില്ലും ഇന്ന് സഭയിൽ അവതരിപ്പിക്കും.