അയ്യപ്പ സംഗമത്തിനു പിന്നാലെ സർക്കാർ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാൻ തയ്യാറെടുക്കുന്നു. കോഴിക്കോടോ കൊച്ചിയോ ആയിരിക്കും ഈ സംഗമത്തിന്റെ വേദി. ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ‘വിഷൻ 2031’ എന്ന പേര് നൽകി നടത്തുന്ന ഈ പരിപാടിയിൽ ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിൽ നിന്നടക്കം ഏകദേശം 1500 പേർ പങ്കെടുക്കുമെന്നാണ് വിവരം. അയ്യപ്പ സംഗമത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് ഈ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരങ്ങൾ ആലോചിക്കുന്നതിനുമുള്ള വേദിയാണ് സംഗമം ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വേദിയും ക്ഷണിതാക്കളുടെ പട്ടികയും സംബന്ധിച്ച് വരും ദിവസങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും. അയ്യപ്പ സംഗമം പെട്ടെന്ന് പ്രഖ്യാപിച്ചതുപോലെ, ന്യൂനപക്ഷ സംഗമത്തിന്റെ വാർത്തയും അതിവേഗം പുറത്തുവന്നിരിക്കുകയാണ്.













