മോദിയുടെ മറുപടി, ‘ട്രംപുമായി സംസാരിക്കാൻ ഞാനും കാത്തിരിക്കുന്നു, വ്യാപാര ചർച്ചകൾ വേഗത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷ’

മോദിയുടെ മറുപടി, ‘ട്രംപുമായി സംസാരിക്കാൻ ഞാനും കാത്തിരിക്കുന്നു, വ്യാപാര ചർച്ചകൾ വേഗത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷ’

ഡൽഹി: ഇന്ത്യ-അമേരിക്ക ബന്ധങ്ങളിലെ തർക്കങ്ങൾ ലഘൂകരിക്കുന്നതിനുള്ള സുപ്രധാന നീക്കമെന്ന നിലയിൽ, ഇരു രാജ്യങ്ങളുടെയും വ്യാപാര ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാൻ ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് അമേരിക്കയുടെ താരിഫ് ആക്രമണത്തിന് അയവ് വരുത്താൻ സാധ്യതയുണ്ട്. വ്യാപാര ചർച്ചകളെക്കുറിച്ചുള്ള ഡൊണാൾഡ് ട്രംപിന്റെ ‘എക്സി’ലെ പോസ്റ്റിന് മറുപടിയായാണ്, യുഎസ് പ്രസിഡന്റുമായി സംസാരിക്കാൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചത്.

“ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്. നമ്മുടെ വ്യാപാര ചർച്ചകൾ ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ സാധ്യതകൾക്ക് പുതിയ വാതിൽ തുറക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കാൻ ഞങ്ങളുടെ ടീമുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്,” പ്രധാനമന്ത്രി മോദി എക്സിലെ പോസ്റ്റിൽ പറഞ്ഞു. “പ്രസിഡന്റ് ട്രംപുമായി സംസാരിക്കാൻ ഞാനും കാത്തിരിക്കുകയാണ്. നമ്മുടെ ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ശോഭനവും കൂടുതൽ സമൃദ്ധവുമായ ഒരു ഭാവി ഉറപ്പാക്കാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും.”- മോദി വ്യക്തമാക്കി.

ഇന്ത്യയുടെ റഷ്യൻ എണ്ണ വ്യാപാരത്തെ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ ‘ന്യായീകരിക്കാനാവാത്ത’ ശിക്ഷാ താരിഫുകളിൽ ദില്ലിക്ക് അതൃപ്തിയുള്ളതിനാൽ, കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപിന്റെ കോളുകൾ നാല് തവണയെങ്കിലും ഒഴിവാക്കിയതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് മോദിയുടെ ഈ പ്രതികരണം.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള “വ്യാപാര തടസ്സങ്ങൾ” പരിഹരിക്കുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയാണ് അറിയിച്ചത്. “ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അടുത്ത ആഴ്ചകളിൽ എൻ്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. നമ്മുടെ രണ്ട് മഹത്തായ രാജ്യങ്ങൾക്കും വിജയകരമായ ഒരു തീരുമാനത്തിൽ എത്താൻ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്! എന്ന് ട്രംപ് കുറിച്ചു.

Share Email
LATEST
Top