‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി, വിദേശയാത്ര മുടങ്ങും

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് : സൗബിൻ ഷാഹിറിന് തിരിച്ചടി, വിദേശയാത്ര മുടങ്ങും

കൊച്ചി : ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് തിരിച്ചടി. വിദേശയാത്രക്ക് അനുമതി തേടി സമർപ്പിച്ച അപേക്ഷ എറണാകുളം മജിസ്ട്രേറ്റ് കോടതി തള്ളിയതിന് പിന്നാലെ, ഈ ഉത്തരവിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം സ്റ്റേ ചെയ്യാത്തതിനാൽ അവാർഡ് ഷോയിൽ പങ്കെടുക്കാനുള്ള സൗബിന്റെ ദുബായ് യാത്ര അനിശ്ചിതത്വത്തിലായി. ഈ വിഷയത്തിൽ സൗബിൻ അടക്കമുള്ള നിർമാതാക്കളുടെ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. തിങ്കളാഴ്ച ഈ ഹർജി കോടതി വീണ്ടും പരിഗണിക്കും.

ദുബായിൽ നടക്കുന്ന അവാർഡ് ഷോയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഈ മാസം 6 മുതൽ 8 വരെ വിദേശത്തേക്ക് പോകാൻ സൗബിൻ കോടതിയുടെ അനുമതി തേടിയത്. എന്നാൽ, സൗബിൻ ദുബായിലെത്തിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പരാതിക്കാരന്റെ പ്രധാന വാദം. ഈ വാദം അംഗീകരിച്ചാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ഹർജി തള്ളിയത്. പരാതിക്കാരന് വേണ്ടി പ്രമുഖ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ ആണ് ഹാജരായത്.

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് മരട് പോലീസ് സൗബിനെ പ്രതി ചേർത്ത് കേസെടുത്തത്. ഈ കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് സൗബിന്റെ വിദേശയാത്രക്ക് കോടതി അനുമതി നിഷേധിച്ചത്. ഇത് കേസിൻ്റെ തുടർനടപടികളെ എങ്ങനെ ബാധിക്കുമെന്നത് ഇനി നിർണായകമാണ്.

Share Email
Top